Previous Lesson -- Next Lesson
1. ഈ ലേഖനം എഴുതുന്നതിനു പൌലോസിനുള്ള യോഗ്യത (റോമര്‍ 15:14-16)
റോമര്‍ 15:14-16
14 സഹോദരന്മാരേ, നിങ്ങള്‍ തന്നെ ദയാപൂര്‍ണ്ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിക്കാന്‍ പ്രാപ്തരും ആകുന്നു എന്ന് ഞാന്‍ നിങ്ങളെക്കുറിച്ച് ഉറച്ചിരിക്കുന്നു. 15 എങ്കിലും ജാതികള്‍ എന്ന വഴിപാട് പരിശുദ്ധാത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാന്‍ ഞാന്‍ ദൈവത്തിന്റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ടു ജാതികളില്‍ ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിനു 16 ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഓര്‍മ്മപ്പെടുത്തുംവണ്ണം ഞാന്‍ ചിലേടത്ത് അതിധൈര്യമായി നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു.
ദൈവശാസ്ത്രപരമായ പ്രമാണങ്ങളുടെ ഗവേഷണം പൂര്‍ത്തീകരിച്ച്, പ്രായോഗികമായ നിര്‍ദ്ദേശങ്ങളും നല്കിയശേഷം ഈ ലേഖനംകൊണ്ടുള്ള ഉദ്ദേശ്യവും ഇതെഴുതുവാനുള്ള തന്റെ യോഗ്യതയും ചുരുക്കിപ്പറയുകയാണ് പൌലോസിവിടെ. അനുവാചകര്‍ നിരൂപണത്തിനോ സംശയത്തിനോ ഇരയായിത്തീരാതിരിക്കേണ്ടതിനാണു താന്‍ ഇങ്ങനെ സംഗ്രഹിക്കുന്നത്.
കേവലം സൈദ്ധാന്തികമായ ഒരു ദൈവതത്വശാസ്ത്രത്തെയല്ല റോമിലെ വിശുദ്ധന്മാര്‍ പിന്‍പറ്റുന്നത്, മറിച്ചു സുവിശേഷത്തിന്റെ ഫലം അവരില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത ഇതിനോടകം പൌലോസവര്‍ക്ക് വ്യക്തമാക്കിക്കഴിഞ്ഞു. ദൈവഭവനത്തിലെ തന്റെ സ്വന്തം സഹോദരന്മാര്‍ എന്നത്രെ അവന്‍ അവരെ സംബോധന ചെയ്തത്. ആത്മാവിലും സത്യത്തിലും ദൈവമക്കളായിത്തീര്‍ന്നവ രാണവര്‍. അവര്‍ ഇതിനര്‍ഹരായത് ദൈവം അവരെ തന്റെ നന്മയാല്‍ നിറച്ചതുകൊണ്ടാണ്. അവര്‍ കര്‍ത്താവിനെക്കുറിച്ചും അവര്‍ക്ക് അവനോടുള്ള ബന്ധത്തെക്കുറിച്ചും പറയുക മാത്രമല്ല, തദനുസരണമായി സ്നേഹത്തോടും വിനയത്തോടുംകൂടെ സഭയ്ക്കു വെളിയിലുള്ളവരെ അതിശയിപ്പിക്കത്തക്കവിധം അവര്‍ ജീവിക്കുകയും ചെയ്തു.
യേശുക്രിസ്തുവിലുള്ള വിശ്വാസം നിമിത്തം പിതാവായ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍നിന്നാണ് ഈ ആത്മിക ആനുകൂല്യങ്ങളും ദൈവിക സ്വഭാവവും ലഭിക്കുന്നത് എന്നു പൌലോസ് സ്ഥിരീകരിക്കയുണ്ടായി. "സകല പരിജ്ഞാനത്തിലും നിറഞ്ഞവരാണവര്‍'' എന്ന് അല്പം അതിശയോക്തിയോടുകൂടെയാണെങ്കിലും താന്‍ പറഞ്ഞു. പരിശുദ്ധനായ ദൈവത്തെ പിതാവും, യേശുക്രിസ്തുവിനെ അവന്റെ പ്രിയപുത്രനും എന്ന് അറിഞ്ഞ അവര്‍ പരിശുദ്ധാത്മാവിന്റെ ശക്തിയെ ആസ്വദിക്കുകയും ചെയ്തവരാണ്. അതുകൊണ്ടു മറ്റു യഹൂദന്മാരെയും ജാതികളെയുംപോലെ മറ്റൊരു മാനത്തിലാണ് അവര്‍ ജീവിച്ചത്.
ഇത് അഹന്തയിലും മരുക്കമില്ലായ്മയിലുമല്ല, ക്രിസ്തുവിന്റെ താഴ്ചയിലും, സത്യത്തിന്റെ ആത്മാവിന്റെ നിയന്ത്രണത്തിലും അന്യോന്യം പുതുക്കം പ്രാപിക്കുന്നതിലുള്ള ഉത്തരവാദിത്വത്തെ അവര്‍ക്കു പ്രദാനം ചെയ്തു. തെറ്റിപ്പോകുന്നവരോടു ശാന്തമായും സ്നേഹമായും സത്യം പങ്കിടുന്നതിലാണു യഥാര്‍ത്ഥ സ്നേഹം മനസ്സിലാകുന്നത്. ശരിയായ ആശയവിനിമയത്തിനു പരിചയവും, അറിവും, ഔചിത്യത്തോടുകൂടിയ ബഹുമാനവും അനിവാര്യമാണ്. ക്രിസ്തീയ വിശ്വാസം, ജീവിതരീതി എന്നീ പ്രമാണങ്ങളില്‍ തനിക്ക് ആത്മിക പക്വത ഉണ്ടായിട്ടും വിസ്തൃതമായ ഈ ലേഖനത്തെ 'ഭാഗികം' എന്നാണു താന്‍ പറഞ്ഞിട്ടുള്ളത്.
ലേഖനത്തിന്റെ ഒന്നാം ഭാഗത്തു ദൈവനീതിയെ താന്‍ വിശദീകരിക്കുന്നു. പാപികളെ യേശുക്രിസ്തുവിന്റെ രക്തത്താല്‍ നീതീകരിക്കുകയും പരിശുദ്ധാത്മാവിലും നിത്യസ്നേഹത്തിലും അവരെ നിറയ്ക്കുകയും ചെയ്യുമ്പോഴും അവിടുന്നു നീതിമാനായിരിക്കുന്നുവെന്നു താന്‍ പ്രസ്താവിക്കുന്നു.
രണ്ടാം ഭാഗത്ത്, ദൈവം തെരഞ്ഞെടുത്ത തന്റെ ജനത്തിന്റെ ഹൃദയം കഠിനപ്പെട്ടതായി തുടരുമ്പോഴും ദൈവത്തിന്റെ നീതിക്കു മാറ്റം വരുന്നില്ല എന്നും, വിശ്വാസികളുടെ പിതാക്കന്മാര്‍ക്കു വാഗ്ദത്തം ചെയ്ത കൃപയുടെ പൂര്‍ണ്ണതയ്ക്കു സര്‍വ്വലോകവും പങ്കാളികളാകേണ്ടതിനാണു അതെന്നും താന്‍ വിവരിക്കുന്നു.
മൂന്നാം ഭാഗത്തു ക്രിസ്തുവിനെ അനുഗമിക്കുന്നവരുടെ ജീവിതത്തിലെ പ്രായോഗിക നീതിയാണു തന്റെ വിവക്ഷ. അവരില്‍ ചിലര്‍ തങ്ങളില്‍നിന്നും വ്യത്യസ്തമായ ജീവിതശൈലിയില്‍ ജീവിക്കുന്നവരാണെങ്കില്‍പോലും അന്യോന്യം പരാതി കൂടാതെ വഹിക്കുന്നവരാണെന്നു തെളിയിക്കുന്നു.
താഴെ പ്രസ്താവിക്കുന്ന പ്രമാണങ്ങള്‍ ഈ ചെറിയ ലേഖനത്തില്‍ അപ്പോസ്തലര്‍ ഉറ്റപ്പെടുത്തിയിട്ടുണ്ട്:
വിശ്വാസത്തിന്റെ അടിസ്ഥാനം, മുന്‍നിയമനം എന്ന ഉപദേശം, ക്രിസ്തീയ സ്വഭാവത്തിന്റെ പ്രമാണങ്ങള്‍. ദൈവത്തിന്റെ സാര്‍വത്രികമായ പൂര്‍ണ്ണത ചുമത്തപ്പെട്ടവരും, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ കൃപാവരങ്ങള്‍ ലഭിക്കപ്പെട്ടവരുമായ സഭയെ ഓര്‍മ്മപ്പെടുത്തുവാനാണു താന്‍ ഇതെഴുതുന്നത്. ഈ അടിസ്ഥാന പ്രമാണങ്ങള്‍ അതീവ പ്രാധാന്യത്തോടെ പറയുവാനുള്ള അതിധൈര്യം പൌലോസിനുണ്ട്; താന്‍ ദൈവസഭയെ ഉപദ്രവിച്ചവനാണെങ്കില്‍പോലും തനിക്കതിനു ധൈര്യമുണ്ട്. മാത്രമല്ല പരിശുദ്ധനായ ദൈവം അശുദ്ധരായ ജാതികളുടെ മദ്ധ്യേ സുവിശേഷം പ്രസംഗിക്കേണ്ടതിനു ക്രിസ്തുവിന്റെ ദാസനായിട്ട് അവനെ വിളിച്ചിരിക്കയാണ്. കലഹത്താലോ, വാളാലോ, രക്തച്ചൊരിച്ചിലാലോ,വാഗ്വൈഭവത്താലോ അല്ല അതു നിര്‍വ്വഹിക്കേണ്ടത്, പ്രത്യുത പ്രാര്‍ത്ഥനയോടും, വിശ്വാസത്തോടും, ദൈവസിംഹാസനത്തോടുള്ള നന്ദിയാലുമത്രെ ചെയ്യേണ്ടത്. യഹൂദേതര ജനസമൂഹത്തെ ദൈവത്തോടു നിരപ്പിപ്പാന്‍ ആത്മിക പുരോഹിതനായി നിയോഗിക്കപ്പെട്ടവനത്രെ പൌലോസ്.
അജ്ഞരും, നഷ്ടപ്പെട്ടുപോയവരുമായവരെ വിശ്വാസത്തിന്റെ അനുസരണത്തില്‍ നന്ദിയുള്ളവരായി ക്രിസ്തുവിന്റെ ശരീരത്തില്‍ ഒട്ടിച്ചുചേര്‍ക്കുകയെന്ന ലക്ഷ്യമാണു തന്റെ ഈ കഠിന വാക്കുകളുടെ പിന്നിലെ ഉദ്ദേശ്യം. പരിശുദ്ധാത്മാവിന്റെ ശക്തിയാലാണു താന്‍ ഈ ശുശ്രൂഷ ചെയ്തുപോന്നത്. യേശുക്രിസ്തുവിന്റെ ഇഷ്ടത്തിനൊത്തവണ്ണം അതു പൂര്‍ത്തീകരിപ്പാന്‍ പരിശുദ്ധാത്മാവ് അവനെ സഹായിച്ചു. പരിശുദ്ധാത്മാവിന്റെ ഇഷ്ടത്തോട് അനുസരണമുള്ളവനായിരുന്നതുകൊണ്ടു ദൈവത്തിന്റെ പ്രസാദം അവനോടുകൂടെ ഉണ്ടായിരുന്നു.
പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയപിതാവേ, അനുസരണംകെട്ട മതഭക്തനായ ശൌലിനെ ദമാസ്കസിലെ അവിടുത്തെ പ്രത്യക്ഷതയാല്‍ സൌമ്യനും വിനയമുള്ളവനുമാക്കിത്തീര്‍ത്തതുകൊണ്ട് ഞങ്ങള്‍ നിന്നെ മഹത്വപ്പെടുത്തുന്നു. നീ അവനെ വീണ്ടെടുത്തു; വിളിച്ചു; അവിടുത്തെ ആത്മാവിനാല്‍ ബലപ്പെടുത്തി, മെഡിറ്ററേനിയന്റെ പ്രവിശ്യകളില്‍ സുവിശേഷം വ്യാപിപ്പിക്കുവാന്‍ നീ അവനെ നിയോഗിച്ചു. റോമിലെ സഭയ്ക്കു താന്‍ എഴുതിയ ലേഖനത്തിനായി ഞങ്ങള്‍ അവിടുത്തേക്കു നന്ദിപറയുന്നു. അതു ലോകത്തെവിടെയുമുള്ള സഭകളോടു വിശ്വാസത്തിന്റെ പ്രമാണത്തെ വിളംബരം ചെയ്യുന്നുവല്ലോ.
ചോദ്യം:
- ചുരുക്കമായിട്ടു (ഭാഗികമായിട്ട്) എന്നു താന്‍ പറയുന്ന ഈ ലേഖനത്തിലൂടെ അപ്പോസ്തലന്‍ എന്താണ് എഴുതിയിരിക്കുന്നത്?