Previous Lesson -- Next Lesson
11. യഹൂദ വിശ്വാസികളും ജാതീയ വിശ്വാസികളും തമ്മിലുള്ള അഭിപ്രായഭിന്നതകളെ ക്രിസ്തു അതിജീവിച്ചിരിക്കുന് (റോമര്‍ 15:6-13)
റോമര്‍ 15:6-13
6 ....സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങള്‍ക്കു ക്രിസ്തുയേശുവിനനുരൂപമായി തമ്മില്‍ ഏകചിന്തയോടിരിപ്പാന്‍ കൃപ നല്കുമാറാകട്ടെ. 7 അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്വത്തി നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊള്‍വിന്‍. 8 പിതാക്കന്മാര്‍ക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിനു 9 ക്രിസ്തു ദൈവത്തിന്റെ സത്യം നിമിത്തം പരിച്ഛേദനയ്ക്കു ശുശ്രൂഷക്കാരനായിത്തീര്‍ന്നു എന്നും ജാതികള്‍ ദൈവത്തെ അവന്റെ കരുണ നിമിത്തം മഹത്വീകരിക്കണം എന്നും ഞാന്‍ പറയുന്നു. 10 "അതുകൊണ്ട് ഞാന്‍ ജാതികളുടെ ഇടയില്‍ നിന്നെ വാഴ്ത്തി നിന്റെ നാമത്തിനു സ്തുതി പാടും" എന്ന് എഴുതിയിരിക്കുന്നുവല്ലോ. 11 മറ്റൊരിടത്ത്: ജാതികളേ അവന്റെ ജനത്തോട് ഒന്നിച്ച് ആനന്ദിപ്പിന്‍" എന്നും പറയുന്നു. "സകല ജാതികളുമായുള്ളോരേ, കര്‍ത്താവിനെ സ്തുതിപ്പിന്‍, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ" എന്നും പറയുന്നു. 12 യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാന്‍ എഴുന്നേല്ക്കുന്നവനുമായവന്‍ ഉണ്ടാകും; അവനില്‍ ജാതികള്‍ പ്രത്യാശ വെക്കും" എന്നു യെശയ്യാവ് പറയുന്നു. 13 എന്നാല്‍ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കുമാറാകട്ടെ.
റോമാലേഖനം 9 മുതല്‍ 15 വരെയുള്ള അദ്ധ്യായങ്ങള്‍ വായിച്ചാല്‍ യഹൂദന്മാരില്‍നിന്നു വന്ന വിശ്വാസികളും ജാതികളില്‍നിന്നു വന്ന വിശ്വാസികളും പൊതുജീവിതം പങ്കിട്ടുവന്നതില്‍ ശ്രദ്ധേയമായതും നീതീകരിക്കാനാവാത്തതുമായ വ്യത്യാസം ഉണ്ടായിരുന്നതായി മനസ്സിലാക്കാം. ഈ വ്യത്യാസം കാതലായിട്ടും പരിച്ഛേദന, ഭക്ഷണംഎന്നിങ്ങനെയുള്ള കാര്യത്തില്‍ യഹൂദന്മാരും ക്രിസ്ത്യാനികളുംതമ്മിലുള്ള അന്തരമായിരുന്നുവെന്നു കാണാം. പൌലോസിന്റെ നല്ല വാക്കുകളുടെ ഉദ്ദേശ്യംതന്നെ യഹൂദ വിശ്വാസികളെയും യവനായ വിശ്വാസികളെയും തമ്മില്‍ പരസ്പരം നിബന്ധിപ്പിക്കുക എന്നുള്ളതായിരുന്നു. അവരുടെ മദ്ധ്യേയുള്ള വിടവ് നികത്തുക എന്നതു മറ്റൊരു ലക്ഷ്യമായിരുന്നു. ക്രിസ്തു താന്‍ തന്നെ അവരെ പരസ്പരം നിബന്ധിപ്പിച്ചിരുന്നു. അതുകൊണ്ടു ലേഖനാന്ത്യത്തില്‍ താന്‍ എഴുതി, "ദൈവം ക്രിസ്തുവില്‍ നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊള്‍ വിന്‍.'' ഈ രക്ഷയുടെ രഹസ്യം മനസ്സിലാക്കുന്ന ഏവനും വ്യത്യാസവും, വിഭാഗീയതയും, മുഖപക്ഷവും, പകയും കൂടാതെ ത്രിയേക ദൈവത്തെ മഹത്വപ്പെടുത്തുന്നു.
വിവിധ വിശ്വാസികള്‍ തമ്മിലുള്ള ഐക്യതയ്ക്കു സ്നേഹം അനിവാര്യമായിരിക്കുന്നു. ക്രിസ്തുവിന്റെ സ്നേഹം ഭാവനാവൈവിധ്യങ്ങളെക്കാള്‍ ശക്തമാണ്. യഹൂദന്മാരില്‍നിന്നു വേര്‍പെട്ട വിശ്വാസികള്‍ക്കു പൌലോസ് ഇക്കാര്യം വ്യക്തമാക്കി. ദൈവത്തിന്റെ നീതിയും സത്യവും യഹൂദന്മാര്‍ക്കു വെളിപ്പെടുത്തുവാന്‍ അവരുടെ പ്രതീക്ഷിത മശിഹ ഒരു ദാസനായിത്തീര്‍ന്ന കാര്യം അവന്‍ അവര്‍ക്കു വിശദമാക്കി. അവന്‍ വാക്കിലും പ്രവൃത്തിയിലും തന്റെ വാഗ്ദത്തങ്ങളെ നിവര്‍ത്തിച്ചു. സത്യത്തെ മറിച്ചുകളയുവാന്‍ സാധിക്കയില്ലെന്നു മനസ്സിലാക്കത്തക്കവിധം ക്രിസ്തു തന്നെക്കുറിച്ചു വിശ്വാസികളുടെ പിതാക്കന്മാര്‍ക്കു നല്കിയ അനേക വാഗ്ദത്തങ്ങളെ അവന്‍ നിവര്‍ത്തിച്ചു.
അശുദ്ധ ജാതികളില്‍നിന്നും വിശ്വാസം സ്വീകരിച്ചവരോട് അവര്‍ ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ കടപ്പെട്ടിരിക്കുന്നു എന്ന് അപ്പോസ്തലന്‍ വിശദീകരിച്ചു. എന്തെന്നാല്‍ അവന്‍ അവരോടു കരുണയുള്ളവ നായി അവരെ തന്നോടു നിരപ്പിച്ചു, പുത്രത്വം നല്കി അവരെ പുതുതാക്കി. യഹൂദന്മാരല്ലാത്തവര്‍ പിതാവിനെയും പുത്രനെയും മഹത്വപ്പെടുത്തുന്നു എന്നതുതന്നെ ക്രിസ്തുവില്‍ അവര്‍ തെരഞ്ഞെടുക്ക പ്പെട്ടതിന്റെ തെളിവാണ്. പഴയനിയമ പ്രവചനങ്ങളുടെ നിവൃത്തിയുമാണത്; കാരണം ക്രിസ്തു ജാതികളുടെ പ്രകാശമാണ്. ജാതികളില്‍നിന്നു വിശ്വസിച്ചവരായ ഈ ക്രിസ്ത്യാനികള്‍ ദൈവത്തിന്റെ സന്തോഷത്തിലേക്കു പ്രവേശിച്ചവരാണ്. തന്റെ സന്തോഷം അവരില്‍ പൂര്‍ണ്ണമാകുവാന്‍ കര്‍ത്താവ് ആഗ്രഹിച്ചു (യോഹ. 15:11; 17:13). എങ്ങനെയായാലും ജാതികളില്‍നിന്നു വന്ന വിശ്വാസികള്‍ യഹൂദന്മാരില്‍നിന്നു വന്ന വിശ്വാസികളെ മറക്കരുത്, മറിച്ച് അവര്‍ ഏകഹൃദയത്തോടെ പിതാവിനെയും പുത്രനെയും മഹത്വപ്പെടുത്തേണ്ടതാകുന്നു (ആവ. 32:43).
പഴയനിയമത്തിലെ ഈ വാഗ്ദത്തങ്ങള്‍ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഒരു ചെറിയ വിഭാഗത്തിനു മാത്രമുള്ളതല്ല. അതു വാഗ്ദത്തം ചെയ്യപ്പെട്ട എല്ലാ ജനതകള്‍ക്കുമുള്ളതാണ്. കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ അവര്‍ മഹത്വപ്പെടുത്തേണ്ടതിനുള്ള വാഗ്ദത്തമാണത് (സങ്കീ. 117:1). ഈ വിലയേറിയ വാഗ്ദത്തങ്ങളില്‍ മനുഷ്യന്റെ മഹത്തായ രക്ഷയും ആത്മിക അധികാരവും നമുക്കു കാണുവാന്‍ സാധിക്കും. ക്രിസ്തുവില്‍ വിശ്വസിക്കുന്നവന്‍ അവന്റെ കരുണയുടെ ധനത്തില്‍ പങ്കാളിയായിത്തീരുന്നു.
യെശയ്യാവ് ഇപ്രകാരം പ്രവചിച്ചിരിക്കുന്നു: "യിശ്ശായിയുടെ കുറ്റിയില്‍നിന്ന് ഒരു മുള പൊട്ടി പുറപ്പെടും. അവന്റെ വേരുകളില്‍നിന്നുള്ള ഒരു കൊമ്പ് ഫലം കായ്ക്കും; ജാതികള്‍ അവനില്‍ പ്രത്യാശവെക്കും.'' ഈ പ്രവചനം യേശുക്രിസ്തുവില്‍ നിറവേറി. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും പ്രാപിച്ചവനായി അവന്‍ പിതാവിന്റെ വലത്തുഭാഗത്ത് ഇപ്പോള്‍ ഇരിക്കുന്നു. സകല ജാതികളില്‍നിന്നും ശിഷ്യന്മാരെ ഉണ്ടാക്കുവാന്‍ ക്രിസ്തു തന്റെ അപ്പോസ്തലന്മാര്‍ക്കു കല്പനകൊടുത്തിട്ടുണ്ട്. അവര്‍ ദൈവാത്മാവിനാല്‍ നിറയപ്പെട്ടുംനിയന്ത്രിക്കപ്പെട്ടും ദൈവരാജ്യം അവരില്‍ വളരണമെന്നതാണു ക്രിസ്തുവിന്റെ താല്‍പര്യം.
പ്രത്യാശയെ വ്യാപിപ്പിക്കുക; അതില്‍നിന്നാണല്ലോ വിശ്വാസികളുടെ ഐക്യത ഉണ്ടാകുന്നത്; ജാതികളുടെ അപ്പോസ്തലന്റെ പ്രാര്‍ത്ഥന അതാണ്. ഇരുവിഭാഗങ്ങളും സ്വര്‍ഗ്ഗീയ സന്തോഷത്താലും സമാധാനത്തിന്റെ പ്രഭുവില്‍നിന്നുള്ള സമാധാനത്താലും നിറഞ്ഞിട്ടു ത്രിത്വത്തിന്റെ ഐക്യതയില്‍ വിശ്വാസത്തില്‍ സ്ഥിരപ്പെട്ടു പരിശുദ്ധാത്മാവിന്റെ ശക്തിയിലും പ്രത്യാശയിലും സമ്പന്നരായിത്തീരണമെന്നുള്ളതാണ് അപ്പോസ്തലന്റെ ആഗ്രഹം.
പ്രാര്‍ത്ഥന: കര്‍ത്താവായ ദൈവമേ, യഹൂദന്മാരില്‍നിന്നും വന്ന വിശ്വാസികള്‍ ജാതികളില്‍നിന്നുള്ള വിശ്വാസികളെ ധിക്കരിക്കാതിരിക്കത്തക്കവിധം അവരെ നിയന്ത്രിക്കണമേ. എല്ലാ വിശ്വാസികളും യേശുക്രിസ്തുവിന്റെ പാപപരിഹാരബലിയാല്‍ വേര്‍പെടുത്താനാവാത്തവിധം ഒന്നായിത്തീര്‍ന്നിരിക്കുന്നുവെന്ന സത്യം മനസ്സിലാക്കുവാന്‍ ഏവര്‍ക്കും കൃപ ചെയ്യണമേ. ഏവരെയും ക്രിസ്തുവില്‍ സ്ഥിരപ്പെടുത്തണമേ. അവര്‍ വിശ്വാസത്തില്‍ ഒരേ സമീപനമുള്ളവരായി പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ഐക്യതപ്പെടുവാന്‍ ഇടയാക്കണമേ. ആമേന്‍.
ചോദ്യം:
- റോമിലെ സഭയില്‍ നിലനിന്നിരുന്ന ഭിന്നാഭിപ്രായങ്ങളെ ഏതു വിധം മറികടക്കാനാകുമെന്നാണു പൌലോസ് പ്രത്യാശിച്ചത്?