Previous Lesson -- Next Lesson
4. ന്യായപ്രമാണം പാപം ചെയ്യുവാന്‍ പാപിയെ പ്രേരിപ്പിക്കുന് (റോമര്‍ 7:7-13)
റോമര്‍ 7:7-8
7 ആകയാല്‍ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അല്ല. എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുത് എന്ന് ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു. 8 പാപമോ അവസരം ലഭിച്ചിട്ട് കല്പനയാല്‍ എന്നില്‍ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിര്‍ജ്ജീവമാകുന്നു.
വീണ്ടും എതിരാളികളുടെ എതിര്‍ന്യായങ്ങളെ പൌലോസ് തന്റെ ആത്മാവില്‍ ശ്രവിച്ചു: "പരിശുദ്ധവും ശ്രേഷ്ഠവുമായ വെളിപ്പാടില്‍നിന്ന് നീ ഞങ്ങളെ വിടുവിച്ചെങ്കില്‍, ന്യായപ്രമാണം അപൂര്‍ണ്ണവും, ബലഹീനവും, ഭോഷ്ക്കും എന്ന് നിനക്ക് തോന്നുന്നുവോ?'' അവരുടെ എല്ലാ വാദഗതികളെയും ഉള്‍പ്പെടുത്തി അതിശയോക്തിപരമായി അപ്പോസ്തലന്‍ ചോദിക്കയാണ്: ന്യായപ്രമാണം പാപം എന്നോ? ഒരുനാളുമല്ല. ജീവന്റെ മാര്‍ഗ്ഗത്തിലേക്ക് നടത്തുന്ന ദൈവകല്പനകളെ പാപം അഥവാ ദോഷമുള്ളത് എന്ന് ഒരിക്കലും പറഞ്ഞുകൂടാ എന്നു താന്‍ മറുപടി പറഞ്ഞു.
'ീി വേല രീിൃമ്യൃ' എന്ന് പരിഭാഷപ്പെടുത്തിയിട്ടുള്ള പദം കുറെക്കൂടെ വ്യക്തമായി ഭാഷാന്തരം ചെയ്യേണ്ടത് 'യൌ' എന്നാണ്. അത് ആശയത്തെ കുറെക്കൂടെ വ്യക്തമാക്കുവാന്‍ പര്യാപ്തമാണ്. ന്യായപ്രമാണം പാപം എന്ന ആശയത്തെ ഞാന്‍ അംഗീകരിക്കുന്നില്ല. എന്റെ ഉപദേശം അത്തരത്തിലുള്ളതല്ല, അത് തെറ്റെന്ന് ഞാന്‍ സമര്‍ത്ഥിക്കുന്നതുമില്ല. ഗൌരവതരമായിത്തന്നെ പ്രസ്തുത ആക്ഷേപത്തെ ഞാന്‍ തള്ളിക്കളയുന്നു. എന്നിരുന്നാലും പാപത്തെ ജനിപ്പിക്കുവാനുള്ള കഴിവ് അതിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ശിശു സുബോധത്തോടെയല്ലാതെ അയല്‍ക്കാരന്റെ തോട്ടത്തിലെ വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നതുപോലെ ന്യായപ്രമാണം ഇല്ലാതിരുന്നപ്പോള്‍ പാപത്തെ വിരക്തമായി കാണാതെ ഞാന്‍ അതില്‍ ജീവിച്ചു. ഏതു പാപവും അതിന്റെ ആരംഭത്തില്‍ മനോഹരവും സന്തുഷ്ടവും എന്നു തോന്നും. പാപത്തിന്റെ വളഞ്ഞ വഴി ഏതെന്നു ചോദിച്ചാല്‍ വക്രതയും പാപവും സര്‍വ്വസാധാരണമായതും നല്ലതുമായി നാം പരിഗണിക്കുന്നു; അതേസമയം നന്മയെ വിചിത്രവും ദോഷമുള്ളതുമായി നാം കാണുന്നു.
റോമര്‍ 7:9-11
9 ഞാന്‍ ഒരുകാലത്ത് ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാല്‍ കല്പന വന്നപ്പോള്‍ പാപം വീണ്ടും ജീവിക്കുകയും ഞാന്‍ മരിക്കുകയും ചെയ്തു. 10 ഇങ്ങനെ ജീവനായി ലഭിച്ചിരുന്ന കല്പന എനിക്ക് മരണഹേതുവായിത്തീര്‍ന്നു എന്ന് ഞാന്‍ കണ്ടു. 11 പാപം അവസരം ലഭിച്ചിട്ട് കല്പനയാല്‍ എന്നെ ചതിക്കുകയും കൊല്ലുകയും ചെയ്തു.
എവിടെ ഒരു കല്പനയെ നാം ഉയര്‍ത്തിപ്പിടിക്കുന്നുവോ അവിടെ അനുസരണക്കേട് ഹൃദയങ്ങളില്‍ ഉണ്ടാകുവാന്‍ കാരണമാകുന്നു; ലംഘനം ചെയ്യുവാനുള്ള താല്‍പര്യം എപ്പോഴും വര്‍ദ്ധിക്കുകയും ചെയ്യുന്നു. 7 മുതലുള്ള വാക്യങ്ങളില്‍ 'ഞാന്‍' എന്ന പ്രയോഗത്തിലൂടെ പൌലോസ് തന്നെത്തന്നെ ചൂണ്ടിക്കാണിക്കയാകുന്നു. അവനില്‍ത്തന്നെ ആ മനുഷ്യനെ അവന് അനുഭവമായി. ന്യായപ്രമാണത്തെക്കുറിച്ചുള്ള പരിജ്ഞാനമില്ലാതെ, താന്‍ വളരെ മെച്ചമായ അവസ്ഥയിലാണെന്നും, തന്റെ മെച്ചമായ സ്ഥിതിയുടെ സുരക്ഷിതത്വം സംബന്ധിച്ചു താന്‍ ആത്മവിശ്വാസമുള്ളവനാണെന്നും സ്വയം ചിന്തിക്കുന്നു. പാപം തന്റെ ശരീരത്തില്‍ മരിച്ചിരിക്കുന്നതുകൊണ്ട് താന്‍ പാപരഹിതന്‍ എന്നപോലെയാണ് സ്വയം ചിന്തിക്കുന്നത്. എന്നാല്‍ ന്യായപ്രമാണം തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതുമുതല്‍ തന്റെ പാപത്തെക്കുറിച്ചുള്ള ബോധ്യത അവനുണ്ടാകുകയും, പാപത്തെ വെറുത്ത് പാപത്തിനു മരിക്കുവാന്‍ അവനോടാജ്ഞാപിക്കുന്ന കല്പനാശബ്ദം അവന്‍ കേള്‍ക്കുകയും ചെയ്യുന്നു. നമ്മുടെ സ്വയം ആഗ്രഹങ്ങളും ആകാംക്ഷകളും നിറഞ്ഞതാകകൊണ്ട്, സ്വയത്തിനെതിരെയുള്ള ദൈവത്തിന്റെ ആക്രമണമാണ് ന്യായപ്രമാണം. ദൈവത്തിന്റെ വചനം അഥവാ കല്പനകളെ അഭിമുഖീകരിക്കുക എന്നുവെച്ചാല്‍ സ്വയത്തിന് മരിക്കുക എന്നാണര്‍ത്ഥം.
നമ്മുടെ സ്വയത്തിനു മരിക്കയല്ലാതെ നമ്മുടെ പാപപ്രശ്നത്തിനു യാതൊരു പോംവഴിയുമില്ലെന്ന് ഒരിക്കല്‍ക്കൂടി അപ്പോസ്തലന്‍ വിവരിക്കുന്നു. നമുക്കുണ്ടാകുന്ന ആത്മികമരണം വിചിത്രമായ ഒരു സത്യത്തെ വെളിവാക്കുന്നു; അതായത് ന്യായപ്രമാണം ജീവന്റെ മാര്‍ഗ്ഗം നമുക്ക് കാണിച്ചുതരുന്നുവെങ്കിലും അത് നമ്മെ മരണത്തിലേക്കത്രെ വഴിനടത്തുന്നത്. കൂടാതെ അത് സ്വയംപരിത്യാഗത്തിലേക്കും നമ്മുടെ മേലുള്ള ദൈവശിക്ഷാവിധിയായ മരണത്തിലേക്കും നാശത്തിലേക്കും നമ്മെ നടത്തുന്നു.
പാപം പഞ്ചസാരപോലെ ആദ്യമേ പൌലോസിനെ മധുരിപ്പിച്ചെങ്കിലും അത് ആത്യന്തികമായി ദൈവിക വിശുദ്ധിക്കും തന്റെ പ്രമാണങ്ങള്‍ക്കും വിരോധമായി അനുസരണക്കേടിലേക്കു തന്നെ വഴിനടത്തിയതായി പൌലോസ് വിവരിക്കുന്നു. മാന്യതയുടെ വസ്ത്രം ധരിപ്പിച്ച് അതവനെ നരകത്തില്‍ തള്ളുകയാണ് ചെയ്തത്. ആദിമുതല്ക്കെ കൊലപാതകനും കപടഭക്തനുമായ പിശാചിന്റെ ഭോഷ്ക്കാണിത്. പഞ്ചസാരയില്‍പ്പൊതിഞ്ഞ വാക്കുകള്‍കൊണ്ടും വഞ്ചനാകരമായ സൌകര്യാദികള്‍കൊണ്ടും അവന്‍ നമ്മെ മരണത്തിലേക്ക് ആഹ്വാനം ചെയ്യുകയാണ്.
റോമര്‍ 7:12-13
12 ആകയാല്‍ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതുംതന്നെ. 13 എന്നാല്‍ നന്മയായുള്ളത് എനിക്ക് മരണകാരണമായിത്തീര്‍ന്നു എന്നോ? ഒരുനാളും അല്ല, പാപമത്രെ മരണമായിത്തീര്‍ന്നത്; അത് നന്മയായുള്ളതിനെക്കൊണ്ട് എനിക്ക് മരണം ഉളവാക്കുന്നതിനാല്‍ പാപം എന്നു തെളിയേണ്ടതിനും കല്പനയാല്‍ അത്യന്തം പാപമായിത്തീരേണ്ടതിനുംതന്നെ.
ന്യായപ്രമാണ പണ്ഡിതനും പരീശനുമായ പൌലോസ് പഴയനിയമത്തിലെ വിശുദ്ധ ദൈവിക വെളിപ്പാടുകള്‍ മനുഷ്യനു നന്മ ചെയ്യുകയല്ല, പ്രത്യുത അത് മനുഷ്യഹൃദയത്തെ കഠിനമാക്കുകയും തിന്മ ചെയ്യുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നുള്ള സത്യത്തിന്റെ മുമ്പാകെ ഏറെ ഭയത്തോടെയാണ് നിന്നത്. വിലക്ക് എതിര്‍പ്പിനെ ഉളവാക്കുന്നതുകൊണ്ടും നന്മയും വിശുദ്ധമായി നല്കപ്പെട്ടതും മരണത്തിലേക്ക് നയിക്കുന്നതുകൊണ്ടും മേല്പ്പറഞ്ഞ കാര്യം അങ്ങനെതന്നെ. എന്നാല്‍ പൌലോസ് പറയുന്നു: അങ്ങനെയല്ല. ഈ വിശദീകരണം ശരിയല്ല. നന്മയായത് തിന്മയെ വെളിപ്പെടുത്തുകയും തന്നിമിത്തം രക്ഷയ്ക്കും പരിഹാരത്തിനുമായുള്ളത് അന്വേഷിപ്പാന്‍ അതവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തങ്ങളുടെ പ്രകൃതി വെളിപ്പെടേണ്ടതിനും അതുനിമിത്തം തങ്ങളെത്തന്നെ കണ്ട് തങ്ങളുടെ കുറ്റത്തിന്റെ പരിണിതഫലത്തെപ്പറ്റി ബോധവാന്മാരായിത്തീരേണ്ടതിനും ദൈവം പലപ്പോഴും മനുഷ്യനെ പാപത്തില്‍ വീഴുവാന്‍ അനുവദിക്കുന്നു.
പ്രാര്‍ത്ഥന: വലിയവനായ ദൈവമേ, അവിടുത്തെ വിശുദ്ധിയുടെയും പൂര്‍ണ്ണതയുടെയും മുമ്പില്‍ എന്റെ അശുദ്ധിയും മാലിന്യങ്ങളും വെളിപ്പെടുന്നുവല്ലോ. കര്‍ത്താവേ, എന്റെ ഭക്തിയുടെ ആഴമില്ലായ്മ എന്നോട് ക്ഷമിക്കണമേ. ഞങ്ങളുടെ കപടഭക്തിമൂലം ഞങ്ങളുടെ മുഖത്തുള്ള എല്ലാ മുഖംമൂടികളെയും അവിടുത്തെ ന്യായപ്രമാണത്തിന്റെ മൂര്‍ച്ചകൊണ്ട് അവിടുന്ന് അറുത്ത് മാറ്റണമേ. അവിടുത്തെ ക്രൂശുമരണത്തെ അംഗീകരിച്ച് ഏറ്റുപറഞ്ഞ്, ആ മരണത്തില്‍ എന്നേക്കും നിലനില്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല എന്നത് ഗ്രഹിപ്പാന്‍ ഞങ്ങളെ സഹായിക്കണമേ. എന്തെന്നാല്‍ അവിടുത്തെ ന്യായപ്രമാണം ഞങ്ങളെ ശിക്ഷായോഗ്യരാക്കുകയും അനുതാപമില്ലാത്ത അനുസരണക്കേട് ഞങ്ങളില്‍ ഉളവാക്കുകയും ചെയ്യുന്നുവല്ലോ. കര്‍ത്താവായ ദൈവമേ, അവിടുന്ന് എന്നെ സൌഖ്യമാക്കി, രക്ഷിച്ച് സ്വയത്തിനു നാള്‍തോറും മരിച്ച് അങ്ങില്‍ ജീവിക്കുവാന്‍ ഞാന്‍ എന്നെത്തന്നെ അങ്ങേക്ക് സമര്‍പ്പിക്കുന്നു.
ചോദ്യം:
- നമുക്കു നന്മയാകേണ്ട ന്യായപ്രമാണം നന്മയ്ക്കും മരണത്തിനും കാരണമായിത്തീരുന്നത് എങ്ങനെ?
ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകണമേ.
(ലൂക്കൊ 18:13)