Previous Lesson -- Next Lesson
ര) അറിവിനാലല്ല പ്രവൃത്തിയാലത്രെ മനുഷ്യന്‍ രക്ഷ പ്രാപിക്കുന്നത് (റോമര്‍ 2:17-24)
റോമര്‍ 2:17-24
17 നീയോ യഹൂദന്‍ എന്നു പേര്‍കൊണ്ടും ന്യായപ്രമാണത്തില്‍ ആശ്രയിച്ചും 18 ദൈവത്തില്‍ പ്രശംസിച്ചും ന്യായപ്രമാണത്തില്‍നിന്ന് പഠിക്കയാല്‍ അവന്റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങള്‍ വിവേചിച്ചും 19 ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തില്‍നിന്ന് നിനക്ക് ലഭിച്ചതുകൊണ്ട് നീ കുരുടര്‍ക്ക് വഴികാട്ടുന്നവന്‍, 20 ഇരുട്ടിലുള്ളവര്‍ക്ക് വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവന്‍, ശിശുക്കള്‍ക്ക് ഉപദേഷ്ടാവ് എന്ന് ഉറച്ചുമിരിക്കുന്നെങ്കില്‍ - 21 ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതെന്ത്? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? 22 വ്യഭിചാരം ചെയ്യരുത് എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നുവോ? 23 ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘന ത്താല്‍ ദൈവത്തെ അപമാനിക്കുന്നുവോ? 24 "നിങ്ങള്‍ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു'' എന്ന് എഴുതിയിരിക്കുന്നുവല്ലോ.
ദൈവത്തിന്റെ മഹത്വത്തെയും ശ്രേഷ്ഠതയെയും സാക്ഷിക്കുന്ന ന്യായപ്രമാണത്തിന്റെ അവകാശപത്രിക ദൈവം അബ്രഹാമിന്റെ സന്തതികള്‍ക്ക് നല്കി. ന്യായപ്രമാണത്തിന്റെ വില യഹൂദന്മാര്‍ മനസ്സിലാക്കി. അവര്‍ അതിലാശ്രയിക്കുകയും, അതിനാല്‍ അത്യന്തം പ്രശംസിക്കുകയും, തങ്ങളെ സ്വര്‍ഗ്ഗത്തിലേക്കാനയിക്കുവാന്‍ അത് ധാരാളം മതിയാവുന്നതാണെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ന്യായപ്രമാണത്തോടുള്ള അവരുടെ അനുസരണം തത്വത്തില്‍ ദൈവക്രോധത്തിനും ശിക്ഷയ്ക്കും കാരണമായി ഭവിക്കയാണ് ചെയ്തത്; അവരുടെ രീതിക്കു പ്രവര്‍ത്തിച്ചതു കാരണമാണ്.
യഹൂദന്മാരുടെ നല്ലതും മോശപ്പെട്ടതുമായ സ്വഭാവങ്ങളെ അപ്പോസ്തലന്‍ അക്കമിട്ട് ഇവിടെ കുറിച്ചു. മരുഭൂമിയിലെ ജനം ദൈവത്തെയും അവന്റെ ഇഷ്ടത്തെയും കുറിച്ച് അറിയുവാനിടയാകുംവണ്ണം വെളിപ്പാട് ലഭിച്ചത് അവരുടെ സ്വസ്ഥതയ്ക്കും, ആത്മവിശ്വാസത്തിനും, അഹന്തയ്ക്കും കാരണമായി. ജീവിതത്തിന്റെ ഉല്‍ക്കൃഷ്ടമായ മാര്‍ഗ്ഗം അവര്‍ തിരിച്ചറിഞ്ഞതുകൊണ്ട് ജനത്തെ ഉപദേശിക്കുന്നവരും ജാതികള്‍ക്ക് വെളിച്ചവുമായി അവര്‍ മാറി.
മറുവശത്താകട്ടെ, ന്യായപ്രമാണത്തിന് അവരെ രൂപാന്തരപ്പെടുത്തുവാന്‍ ശക്തിയില്ല എന്ന യാഥാര്‍ത്ഥ്യവും പൌലോസ് അവര്‍ക്ക് സ്ഥിരീകരിച്ചു. യഹൂദന്മാര്‍ ചെയ്യുവാന്‍ കടപ്പെട്ടത് എന്തെല്ലാമെന്ന് ന്യായപ്രമാണം മുഖാന്തരം അവര്‍ മനസ്സിലാക്കി, എന്നാല്‍ അവരുടെ കടപ്പാടുകള്‍ അവര്‍ നിര്‍വ്വഹിച്ചില്ല. ദൈവിക മര്‍മ്മങ്ങളെ അവര്‍ അറിഞ്ഞു; എങ്കിലും അതിന്‍പ്രകാരം അവര്‍ ജീവിച്ചില്ല. അവരില്‍ പലരും ന്യായപ്രമാണസംബന്ധമായ ഭക്തിയുടെ ഉല്‍ക്കൃഷ്ടതയില്‍ വന്ന് ഉരുക്കുപോലെ ഉറച്ചുനിന്നു, എങ്കിലും ദൈവഹിതം അവര്‍ പ്രവര്‍ത്തിച്ചില്ല.
പ്രായോഗികതലത്തിലെ അപഹരണമല്ലത്, അവരുട ഹൃദയം ദുര്‍മ്മോഹത്താല്‍ അന്ധമായിപ്പോയതാണ്. അവരെല്ലാവരും സ്വഭാവത്താല്‍ പരസംഗക്കാരായില്ല, എങ്കിലും അവരുടെ ഹൃദയം ദുഷ്ചിന്തകളില്‍ നിറഞ്ഞുകവിഞ്ഞു. ആയിരക്കണക്കിനു പ്രാവശ്യം ദൈവിക ന്യായപ്രമാണത്തെ അവര്‍ ലംഘിച്ചു. കൂടാതെ വിശ്വാസികളുടെ പെരുമാറ്റത്തില്‍ അപര്യാപ്തമായിക്കണ്ട സ്നേഹവും പൌലോസിനനുഭവമായി. തങ്ങളുടെ പാപങ്ങളാല്‍ അവര്‍ ദൈവത്തെ അപമാനിച്ചു; ദൈവ നാമത്തെ ജാതികള്‍ ദുഷിക്കുന്നതിന് അതു കാരണമായി ഭവിച്ചു.
പൌലോസ് യഹൂദന്മാരില്‍നിന്നും ക്രിസ്തീയ വിശ്വാസിയായിത്തീര്‍ന്നവനാണ്. സ്വജനത്തിന്റെ മഹത്വത്തിനും പ്രതാപത്തിനും യാതൊരു കോട്ടവും വരാത്ത നിലയിലാണ് താന്‍ എഴുതിയിരിക്കുന്നത്. മേല്‍പ്പറഞ്ഞ കാരണംകൊണ്ടുതന്നെ തന്റെ ജനതയുടെ പാപത്തെയും തെറ്റുകളെയും തുറന്നുകാണിക്കുവാനുള്ള എല്ലാ അധികാരാവകാശങ്ങളും പൌലോസിനുണ്ട്. ന്യായപ്രമാണം മുഖാന്തരമായുള്ള ലംഘനങ്ങളും തെറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിനാലുള്ള നീതിയെപ്പറ്റി പറയേണ്ടതില്ല. ദൈവനാമത്തെ ദുഷിക്കുക എന്നതിനേക്കാള്‍ വലിയ യാതൊരു പാപവും യാതൊരു ജനതയെയും ദേശത്തെയും കുറിച്ച് പറയുവാനില്ല; അവരുടെ ജീവിതം അത് വ്യക്തമാക്കുന്നു. ന്യായപ്രമാണത്താല്‍ ജനഹൃദയങ്ങള്‍ക്ക് വെളിച്ചം നല്കുക എന്ന ഉദ്ദേശ്യത്താലാണല്ലോ അവരെ വിളിച്ചത്, പക്ഷേ അവരത് നിവര്‍ത്തിച്ചില്ല എന്നുമാത്രമല്ല, അതിനു വിപരീതമായി പ്രവര്‍ത്തിക്ക കൂടി ചെയ്തു. പൌലോസിനെപ്പോലെ ധൈര്യശാലിയായ ഒരു സാക്ഷി നമ്മുടെ ആനുകൂല്യങ്ങളെ തള്ളിക്കളയാതെ തന്നെ സാമൂഹ്യമനസ്സില്‍നിന്നും നമ്മുടെ മലിനതയുടെ മുഖംമൂടി അഴിച്ചുമാറ്റുകയാണ്; മാനസാന്തരപ്പെട്ട് മനം തകരുകയാണാവശ്യമെന്ന് താന്‍ പ്രഖ്യാപിക്കുന്നു.
അബ്രഹാമിന്റെ സന്തതികളെ നിങ്ങള്‍ കുറ്റം വിധിക്കുന്നുവോ? ശ്രദ്ധിക്കുക! അവരും നിങ്ങളെപ്പോലെ പാപികളാണ്.
"ഞാന്‍ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരാകുവിന്‍'' എന്ന് ദൈവം കല്പിക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ പിതാവിനെപ്പോലെ വിശുദ്ധിയില്‍ പൂര്‍ണ്ണതയുള്ള ഒരു വിശ്വാസിയാണോ നിങ്ങള്‍? നിങ്ങളുടെ ജീവിതത്തിനു ഭവിച്ച വ്യക്തമായ രൂപാന്തരവും നിങ്ങളുടെ നല്ല പ്രവൃത്തികളും കണ്ടിട്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് മനുഷ്യരുടെ മുമ്പില്‍ നിങ്ങളുടെ വെളിച്ചം പ്രകാശിക്കുന്നുണ്ടോ? ക്രിസ്തുവിന്റെ വീണ്ടെടുപ്പിനെ നിരാകരിക്കുന്നവരെക്കാള്‍ നിങ്ങള്‍ ഒട്ടും മെച്ചമല്ലാത്തതുകൊണ്ട് നിങ്ങളുടെ സ്നേഹിതന്മാര്‍ നിങ്ങളുടെ വിശ്വാസത്തെ തുച്ഛീകരിക്കുന്നുണ്ടോ? ദൈവനാമം ദുഷിക്കപ്പെടുവാന്‍ നിങ്ങള്‍ കാരണക്കാരനോ? നിങ്ങളുടെ സ്നേഹം, താഴ്മ എന്നിവ മുഖാന്തരം സ്വര്‍ഗ്ഗീയ പിതാവിനെ നിങ്ങളിലൂടെ വെളിപ്പെടുത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?
പ്രാര്‍ത്ഥന: പരിശുദ്ധനും വലിയവനുമായ കര്‍ത്താവേ, ഞാന്‍ അറിയുന്നതിലും അപ്പുറമാണ് എന്റെ പാപങ്ങള്‍. എന്റെ അനുസരണക്കേടിനാലും കപടഭക്തിയാലും അനേകര്‍ ദൂഷണം പറയുവാന്‍ സംഗതിയായിട്ടുണ്ട്. ഞാന്‍ അങ്ങയുടെ മുമ്പാകെ പൂര്‍ണ്ണതയുള്ളവനായി ജീവിക്കാതിരിക്കുന്നതിനാല്‍ മറ്റുള്ളവര്‍ അവിടുത്തെ നാമത്തെ ദുഷിച്ചത് എന്നോടു പൊറുക്കണമേ. എന്റെ സ്നേഹത്തിന്റെ, വിശുദ്ധിയുടെ, സഹിഷ്ണുതയുടെ അപര്യാപ്തതയെ എന്നോടു ക്ഷമിക്കണമേ. മറ്റുള്ളവര്‍ അങ്ങയെ എന്നില്‍ കാണേണ്ടതിനാണല്ലോ തിരുസ്വരൂപത്തില്‍ എന്നെ സൃഷ്ടിച്ചത്. അവിടുത്തെ സാദൃശ്യം എന്നില്‍ അധികമധികമായി പ്രതിബിംബിക്കത്തക്കവിധം അവിടുത്തെ കല്പനകളെ അനുസരിച്ച് അവിടുത്തെ മാതൃകകളെ പിന്‍പറ്റുവാന്‍ എന്നെ സഹായിക്കണമേ. എന്റെ ബലഹീനതകളില്‍നിന്നും തെറ്റുകളില്‍നിന്നും എന്നെ രക്ഷിക്കണമേ.
ചോദ്യം:
- ന്യായപ്രമാണം യഹൂദന്മാര്‍ക്ക് നല്കുന്ന ആനുകൂല്യങ്ങളും അവ അവരുടെ മേല്‍ ചുമത്തുന്ന ഉത്തരവാദിത്വങ്ങളും എന്തെല്ലാമാണ്?