Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 061 (Christ exists before Abraham)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
1. കൂടാരപ്പെരുന്നാളിലെ യേശുവിന്റെ വചനങ്ങള്‍ (യോഹന്നാന്‍ 7:1 - 8:59)

g) ക്രിസ്തു അബ്രാഹാമിനു മുമ്പേയുള്ളവന്‍ (യോഹന്നാന്‍ 8:48-59)


യോഹന്നാന്‍ 8:48-50
48യഹൂദന്മാര്‍ അവനോട്: നീ ഒരു ശമര്യന്‍; നിനക്കു ഭൂതമുണ്ട് എന്നു ഞങ്ങള്‍ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു. 49അതിനു യേശു: എനിക്കു ഭൂതമില്ല; ഞാന്‍ എന്റെ പിതാവിനെ ബഹുമാനിക്കുകയത്രേ ചെയ്യുന്നത്; നിങ്ങളോ എന്നെ അപമാനിക്കുന്നു. 50ഞാന്‍ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കുകയും വിധിക്കുകയും ചെയ്യുന്ന ഒരുവന്‍ ഉണ്ട്.

പിശാചിന്റെ ആത്മാവുമായുള്ള യഹൂദന്മാരുടെ കൂട്ടുകെട്ടും സത്യത്തെ അവര്‍ അവഗണിക്കുന്നതും ചൂണ്ടിക്കാട്ടിക്കൊണ്ടു യേശു അവരുടെ മുഖംമൂടികള്‍ കീറിക്കളയുകയാണ്.

ഈ ആക്രമണത്തെത്തുടര്‍ന്നു ദുരാത്മാവു പുറത്തുവരാന്‍ നിര്‍ബ്ബന്ധിതമായി. പാപത്തെക്കുറിച്ചു വിലപിച്ച് അനുതപിക്കുന്നതിനു പകരം, പിശാചുമായുള്ള അവരുടെ സഖ്യതയാണ് അവര്‍ വെളിപ്പെടുത്തിയത്. യേശു ജനിച്ചതു പരിശുദ്ധാത്മാവിനാലാണെന്നുള്ള സത്യം നിഷേധിച്ചതുകൊണ്ടു തങ്ങള്‍ ദൈവദൂഷകരാണെന്നത് അവര്‍ അംഗീകരിച്ചു. സങ്കരവര്‍ഗ്ഗക്കാരനായ ശമര്യനാണ് അവനെന്ന് അവര്‍ അവനെ വിളിച്ചു. ശമര്യര്‍ അവനോടു കാട്ടിയ താത്പര്യം യെരൂശലേമില്‍ എത്തിയതാണു കാരണം; ഇതു യഹൂദന്മാരില്‍ വര്‍ഗ്ഗീയകോപം ജ്വലിപ്പിച്ചു.

യേശുവിന്റെ യഹൂദവേരുകള്‍ ഒരു കൂട്ടര്‍ അറിഞ്ഞു, അവന്‍ വാസ്തവമായും യഹൂദനാണെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ തറപ്പിച്ചു പറഞ്ഞത് അവന്‍ പിശാചിന്റെ സഹായത്താല്‍ അത്ഭുതങ്ങള്‍ ചെയ്യുന്നുവെന്നാണ്. ഭൂതബാധിതര്‍ക്ക് അവരുടെ യഥാര്‍ത്ഥ സ്ഥിതിയെക്കുറിച്ചു ബോധമില്ലല്ലോ, എന്നാല്‍ അവര്‍ അവകാശപ്പെട്ടതു ദൈവത്തിന്റെ പരിശുദ്ധന്‍ ഭൂതബാധിതനാണെന്നായിരുന്നു. ഇങ്ങനെ, വ്യാജങ്ങളുടെ പിതാവ് അവരുടെ മനസ്സു തിരിച്ചതുമൂലം, വെളുപ്പു കറുപ്പായും കറുപ്പു വെളുപ്പായും അവര്‍ കണ്ടു.

ആത്മീയമായി അന്ധരായ ഈ ജനക്കൂട്ടത്തോടു യേശു ശാന്തമായിപ്പറഞ്ഞു: "എന്നില്‍ പിശാചില്ല; ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവ നാണ്. ലോകമോഹങ്ങളിലേക്ക് എന്നെ ചായ്ക്കുന്ന ദുഷ്ടതയുടെ കണികപോലുമില്ല. സത്യവും സ്നേഹവുമാണ് എന്നില്‍ നിറഞ്ഞുകവിയുന്നത്; ഞാന്‍ ജീവിക്കുന്നത് എനിക്കുവേണ്ടിയല്ല; ഞാന്‍ എന്നെത്തന്നെ ത്യജിച്ച് എന്റെ പിതാവിനെ മാനിക്കുകയാണ്; ഇതാണെന്റെ ബുദ്ധിയുള്ള ആരാധന. ദൈവനാമം ഞാന്‍ നിങ്ങളോടു പ്രഘോഷിക്കുന്നു, എന്റെ സ്വഭാവത്തിലൂടെ പിതാവിനെ വിശുദ്ധീകരിക്കുന്നു. അതേ, ദൈവത്തിന്റെ സത്യം ഞാന്‍ നിങ്ങള്‍ക്കു വെളിപ്പെടുത്തുന്നു, പക്ഷേ ദൈവം എന്റെ പിതാവാണെന്നു പ്രഖ്യാപിക്കുന്നതുകൊണ്ട് എന്നെ നിങ്ങള്‍ പകയ്ക്കുന്നു. ദൈവത്തിന്റെ ആത്മാവു നിങ്ങളില്‍ വരുന്നത്, നിങ്ങളിലുള്ള ദുരാത്മാവ് ഇഷ്ടപ്പെടുന്നില്ല. പരിശുദ്ധന്റെ മക്കളായിത്തീരാന്‍ നിങ്ങളാഗ്രഹിക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ എന്നെ ദുഷിക്കുകയും എന്നെ കൊല്ലാനുദ്ദേശിക്കുകയും ചെയ്യുന്നു. എന്നേക്കും ഞാന്‍ പിതാവില്‍ വസിക്കുന്നതുകൊണ്ട് എന്റെ മഹത്വം ഞാന്‍ കാംക്ഷിക്കുന്നില്ല. അവന്‍ എന്നെ കാക്കുന്നു, കരുതുന്നു, മാനിക്കുന്നു, മഹത്വപ്പെടുത്തുന്നു. എന്നെ തിരസ്ക്കരിക്കുന്നതിനാല്‍ നിങ്ങളെ വിധിക്കുന്നത് അവനാണ്. ആത്മാവില്‍നിന്നു ജനിച്ചവനെ നിരസിക്കുന്നവരെല്ലാം ദൈവത്തിന്റെ ന്യായവിധിയില്‍ വീഴുന്നു. തിരസ്ക്കരിക്കുന്നവരിലെ ദുരാത്മാവ്, രക്ഷകനെ സ്വീകരിക്കാതിരിക്കാന്‍ അവരെ തടയുന്നു."

യോഹന്നാന്‍ 8:51-53
51ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവന്‍ ഒരുനാളും മരണം കാണുകയില്ല എന്ന് ഉത്തരം പറഞ്ഞു. 52യഹൂദന്മാര്‍ അവനോട്: നിനക്കു ഭൂതം ഉണ്ടെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവന്‍ ഒരുനാളും മരണം ആസ്വദിക്കുകയില്ല എന്നു പറയുന്നു. 53ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാള്‍ നീ വലിയവനോ? അവന്‍ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആരാക്കുന്നുവെന്നു ചോദിച്ചതിനു യേശു:

യേശു സുവിശേഷത്തിന്റെ രത്നച്ചുരുക്കം നല്‍കുന്നു, "അവന്റെ വചനം കേള്‍ക്കുന്നവരെല്ലാം അവ അംഗീകരിക്കുകയും അവരുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുകയും ചെയ്യുന്നു; അവരുടെ ജീവിതത്തില്‍ ഈ വചനങ്ങള്‍ ശക്തിയേറിയവയാണെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്യും. അവര്‍ക്കു നിത്യജീവന്‍ ലഭിക്കും, അവര്‍ ഒരിക്കലും നശിച്ചുപോകുകയില്ല. മരണം അവരുടെ പിതാവായ ദൈവത്തിലേക്കുള്ള ഒരു കവാടമായിരിക്കും. അതിനു കാരണം അവരുടെ നന്മയല്ല, ക്രിസ്തുവിന്റെ വചനങ്ങള്‍ അവരില്‍ വസിക്കുന്നതുകൊണ്ടാണത്." ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ നിങ്ങള്‍ ഗ്രഹിച്ചുവോ? യേശുവിന്റെ വചനങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കാത്തവരെല്ലാം പാപത്തിലും സാത്താന്റെ രാജ്യത്തിലും വീഴുന്നു. യേശുവിന്റെ സുവിശേഷവും വചനവും പാലിക്കുന്നവര്‍ എന്നേക്കും ജീവിക്കും.

കലിയിളകിയ യഹൂദന്മാര്‍ അലറി: "നീ പിശാചാണ്, നീ പറയുന്നതു കള്ളമാണ്. വിശ്വാസികളായ പിതാക്കന്മാരെല്ലാം മരിച്ചു. നിന്നില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം നിന്റെ വചനങ്ങള്‍ നിത്യജീവന്‍ നല്‍കുമെന്നു നിനക്ക് എങ്ങനെയറിയാം? മരണത്താല്‍ അവസാനിക്കാത്ത ജീവന്‍ കൊടുക്കുന്ന നീ, സ്രഷ്ടാവിനെക്കാള്‍ മികച്ചവനാണോ? അബ്രാഹാം, മോശെ, ദാവീദ് എന്നിവരെക്കാള്‍ നീ ശ്രേഷ്ഠനാണോ? നീ നിന്നെത്തന്നെ ദൈവമാക്കിയിരിക്കുകയാണ്.

യോഹന്നാന്‍ 8:54-55
54ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നത് എന്റെ പിതാവാകുന്നു; അവനെ നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ പറയുന്നു. 55എങ്കിലും നിങ്ങള്‍ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ലായെന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങളെപ്പോലെ ഭോഷ്ക്കു പറയുന്നവനാകും; എന്നാല്‍ ഞാന്‍ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കുകയുംചെയ്യുന്നു.

യേശു ശാന്തമായി മറുപടി പറയുകയും, അവന്റെ സത്ത കാര്യമായി വിശദീകരിക്കുകയും ചെയ്തു. ക്രിസ്തു തനിക്കായി മഹത്വം തേടുന്നില്ല. അവന്‍ എന്നേക്കും സ്വാഭാവികമായിത്തന്നെ മഹത്വമുള്ളവനാണ്. പുത്രന്റെ മഹത്വം ദൈവം ഉറപ്പുവരുത്തുകയും, പുത്രനില്‍ പിതാവുള്ളതുപോലെ, ദൈവത്തിന്റെ പിതൃത്വം അവന്‍ മൂലം വ്യക്തമാക്കുന്നു. അതെ, യഹൂദന്മാര്‍ അവകാശപ്പെട്ടതു സര്‍വ്വശക്തന്‍ അവരുടെ ദൈവമാണെന്നാണ്, പക്ഷേ അവനെ അവര്‍ വാസ്തവത്തില്‍ അറിഞ്ഞില്ല. സാത്താനായിരുന്നു അവരുടെ പിതാവ്, "ദൈവത്തിന്റെ നാമ"ത്തിനു കീഴില്‍ മറഞ്ഞിരുന്നുകൊണ്ട്, കപടമായി ആ നാമം ഉപയോഗിക്കുകയാണ്. ഭക്തരെന്നു നടിച്ച അവര്‍ സ്നേഹശൂന്യരായിരുന്നു. ദൈവത്തെ അറിയുന്നവര്‍ ദൈവം സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുന്നവരുമാണ്. അക്കാരണത്താല്‍ത്തന്നെ "ദൈവ"മെന്ന നാമം വെറുതെ പിടിച്ചുകൊണ്ടാല്‍ മതിയെന്നു പ്രഖ്യാപിക്കുന്ന ഏതു മതവും ആ ജീവിതരീതിയുടെ യുക്തി തെളിയിക്കുന്നില്ല. അതിന്റെ വിശ്വാസപ്രമാണം മുഴുവന്‍ പിഴവുള്ളതായിരിക്കും. ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവുമാണ്. മറ്റു മതങ്ങള്‍ പറയുന്ന ദൈവികസാരാംശത്തിന്റെ ഗുണവിശേഷണങ്ങളെല്ലാം പ്രാഥമികമായ ആശയങ്ങള്‍ മാത്രമാണ്. ത്രിത്വത്തിന്റെ ഐക്യത്തിലാണു ദൈവത്തിന്റെ സത്യം കിടക്കുന്നത്. "അവനെ നിങ്ങള്‍ അറിയുന്നില്ലാ"യെന്നു യേശു യഹൂദന്മാരെ ശാസിച്ചത് ഇതിനാലാണ്. "നിങ്ങളുടെ ജീവിതത്തിന്റെയും ചിന്തകളുടെയും അടിസ്ഥാനം കള്ളമാണ്. സത്യം കാണാത്ത കുരുടന്മാരാണു നിങ്ങള്‍" - യേശു തുടര്‍ന്നു. അതേസമയം, താന്‍ നിത്യദൈവത്തെ അറിയുന്നുവെന്നു യേശു തറപ്പിച്ചുപറഞ്ഞു. ഇല്ലെങ്കില്‍, പിതാവിനെക്കുറിച്ചുള്ള അവന്റെ സാക്ഷ്യം ഒരു കള്ളമായിരുന്നേനെ. എന്നാല്‍ യേശു യഹൂദന്മാരോടു പ്രഘോഷിച്ചതു ദൈവത്തിന്റെ യഥാര്‍ത്ഥ സ്വരൂപമായിരുന്നു.

യോഹന്നാന്‍ 8:56-59
56നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവന്‍ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. 57യഹൂദന്മാര്‍ അവനോട്: നിനക്ക് അമ്പതു വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. 58യേശു അവരോട്: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിനു മുമ്പെ ഞാന്‍ ഉണ്ട് എന്നു പറഞ്ഞു. 59അപ്പോള്‍ അവര്‍ അവനെ എറിയാന്‍ കല്ലെടുത്തു, യേശുവോ മറഞ്ഞു ദൈവാലയം വിട്ടുപോയി.

യഹൂദന്മാര്‍ സത്യദൈവത്തെ അറിഞ്ഞിട്ടില്ലായെന്നും, അവരുടെ ഭക്തിയിലുള്ള പ്രേരകശക്തി സാത്താനാണെന്നും യേശു അവരോടു പറഞ്ഞശേഷം, അവന്റെ നിത്യത വെളിപ്പെടുത്തിക്കൊണ്ട് അവന്‍ അവസാനിപ്പിച്ചു - അവര്‍ക്കു വേണമെങ്കില്‍ അവനെ സ്വീകരിക്കാം അല്ലെങ്കില്‍ തിരസ്ക്കരിക്കാം. വിശ്വാസത്തിന്റെ മുന്നോടിയായ അബ്രാഹാമിന്റെ ഉദാഹരണത്തിലൂടെ അവന്‍ തന്റെ ദൈവത്വവും വെളിപ്പെടുത്തി. ഇതോടെ, അബ്രാഹാം ദൈവത്തോടുകൂടെ ജീവിച്ചുവെന്നും, ക്രിസ്തു അവതരിക്കുന്നതു കാണാനുള്ള സന്തോഷം അവനുണ്ടായിരുന്നെന്നും യേശു അറിയിക്കുകയാണ്. അതിനാല്‍ അബ്രാഹാമിനോടു ചെയ്ത വാഗ്ദത്തം നിറവേറി - അവന്റെ സന്തതി സകലജാതികള്‍ക്കും ഒരനുഗ്രഹമായിരിക്കുമെന്നതായിരുന്നു ആ വാഗ്ദത്തം.

ഇതു കേട്ട യഹൂദന്മാര്‍ സംഭ്രമത്തോടെ പറഞ്ഞു, "ചെറുപ്പക്കാരനായ നീ, രണ്ടായിരം വര്‍ഷം മുന്‍പു ജീവിച്ച അബ്രാഹാമിനെ കണ്ടിട്ടുണ്ടെന്നോ? നിനക്കു സ്ഥിരബുദ്ധിയില്ലെന്നു തീര്‍ച്ച."

യേശുവിന്റെ മറുപടി രാജകീയമായിരുന്നു: "അബ്രാഹാം ജനിച്ചതിനുമുമ്പെ ഞാനുണ്ട്." യേശുവിന്റെ ഈ അവകാശവാദത്തോട് "ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു" എന്നതും കൂടി പിന്‍ബലമായിരുന്നു. അവന്റെ പിതാവിനെപ്പോലെ അവനും നിത്യനാണെന്ന് അവര്‍ ഗ്രഹിക്കുന്നതിനുവേണ്ടിയായിരുന്നു അത്. ഇതിനു മുമ്പായി, ക്രിസ്തുവിന്റെ നിത്യതയെക്കുറിച്ചു സ്നാപകന്‍ അറിയിച്ചിരുന്നു. ജനക്കൂട്ടം സത്യം വിട്ടു തെറ്റിപ്പോയി, ഒരു മനുഷ്യനു നിത്യനായ ദൈവമാകാന്‍ കഴിയുമെന്ന് അവര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

ക്രിസ്തുവിന്റെ സാക്ഷ്യത്തെ ദൈവദൂഷണമായി അവര്‍ കണക്കാക്കി. ദൈവത്തെ ആക്രമിക്കുന്നതായും അസാദ്ധ്യകാര്യമായും അവര്‍ കരുതി. ഒരു ഔദ്യോഗികമായ ശിക്ഷാവിധിക്കു കാത്തുനില്‍ക്കാതെ അവര്‍ അവനെ എറിയാന്‍ കല്ലെടുത്തു. അവര്‍ എറിയാന്‍ തുടങ്ങിയപ്പോഴേക്കും അവന്‍ മറഞ്ഞുപോയി. എങ്ങനെയാണെന്നു നമുക്കറിയില്ല. അവന്റെ സമയം വന്നിട്ടില്ലായിരുന്നു. ദൈവാലയകവാടം വഴിയാണ് അവന്‍ അവിടെനിന്നു പോയത്.

പ്രാര്‍ത്ഥന: ഓ, യേശുവേ, ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. നീ നിത്യനായ ദൈവമാണ്, വിശ്വസ്തനും സത്യവാനും സ്നേഹം നിറഞ്ഞവനുമാണ്. നിന്റെ മഹത്വം നീ തേടാതെ, പിതാവിനെ മാത്രം മഹത്വപ്പെടുത്തുന്നു. എല്ലാ നിഗളത്തില്‍നിന്നും ഞങ്ങളെ വിടുവിക്കണമേ, അങ്ങനെയായാല്‍ ഞങ്ങള്‍ സാത്താന്റെ പാപത്തില്‍ വീഴാതിരിക്കുമല്ലോ. എന്നേക്കും സ്വര്‍ഗ്ഗീയപിതാവിന്റെ നാമം വിശുദ്ധീകരിക്കാനും, നിന്നിലുള്ള വിശ്വാസത്താല്‍ എന്നേക്കും ജീവിക്കാനും സഹായിക്കണമേ.

ചോദ്യം:

  1. എന്തുകൊണ്ടാണു യേശുവിനെ കല്ലെറിയാന്‍ യഹൂദന്മാര്‍ ഒരുങ്ങിയത്?

www.Waters-of-Life.net

Page last modified on May 11, 2012, at 10:17 AM | powered by PmWiki (pmwiki-2.3.3)