Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 037 (Christ raises the dead and judges the world)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
A - യെരൂശലേമിലേക്കുള്ള രണ്ടാമത്തെ യാത്ര (യോഹന്നാന്‍ 5:1-47) - യേശുവും യഹൂദന്മാരും തമ്മിലുള്ള ശത്രുത്വം പൊട്ടിപ്പുറപ്പെടുന്നു

3. ക്രിസ്തു മരിച്ചവരെ ഉയിര്‍പ്പിക്കുകയും ലോകത്തെ ന്യായം വിധിക്കുകയും ചെയ്യുന്നു (യോഹന്നാന്‍ 5:20-30)


യോഹന്നാന്‍ 5:25-26
25ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: മരിച്ചവര്‍ ദൈവപുത്രന്റെ ശബ്ദം കേള്‍ക്കുകയും കേള്‍ക്കുന്നവര്‍ ജീവിക്കുകയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോള്‍ വന്നുമിരിക്കുന്നു. 26പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ അവന്‍ പുത്രനും തന്നില്‍ത്തന്നെ ജീവനുള്ളവന്‍ ആകുമാറു വരം നല്‍കിയിരിക്കുന്നു.

"ആമേന്‍, ആമേന്‍ (സത്യമായും സത്യമായും) ഞാന്‍ നിങ്ങളോടു പറയുന്നു" എന്നു പറയുന്നതിലൂടെ, താന്‍ സത്യമാണെന്നു യേശു വ്യക്തമാക്കുകയാണ്. പഴയനിയമത്തിന്റെ ആളുകള്‍ സങ്കല്പിച്ചതിലും ആഴമായിട്ടാണു യേശുവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ യേശു നിറവേറ്റിയത്. മരിച്ചവരെ അവന്‍ ഉയിര്‍പ്പിച്ചു. എല്ലാവരും പാപത്തിലും തെറ്റിലും മരിച്ചവരാണ്. എന്നാല്‍ യേശു മാത്രമാണു പരിശുദ്ധനും ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചവനും. വിശ്വാസത്താല്‍ നമ്മെ അവന്റെ ജീവന്റെ പങ്കാളികളാക്കാന്‍ അവന്‍ ശരീരത്തില്‍ പാപത്തെ ജയിച്ചു. ഇന്നു രക്ഷയുടെ സുവിശേഷത്തിനു ചെവികൊടുക്കുകയും അതു ഗ്രഹിച്ചിട്ടു യേശുവിനോടു പറ്റിച്ചേരുകയും ചെയ്യുന്നവന്‍ ദൈവത്തിന്റെ ജീവന്‍ പ്രാപിക്കുന്നു. പുനരുത്ഥാനദിവസം മുതല്‍ നമ്മുടെ വിശ്വാസം ജീവന്റെ വിശ്വാസമാണെന്നു നമുക്കറിയാം, അതു മരണത്തിന്റെയോ നാശത്തിന്റെയോ മതമല്ല. യേശുവിനെ അനുസരിക്കുന്നവരില്‍ അവന്‍ സ്വന്ത ജീവന്റെ ആത്മാവിനെ വയ്ക്കുന്നു; അവന്റെ സന്ദേശം ഗ്രഹിക്കാത്തവരും അതേസമയം അതറിയാന്‍ കാംക്ഷിക്കുന്നവരുമായവരിലും അത് അവന്‍ ചെയ്യുന്നുണ്ട്. അവരില്‍ അവന്‍ യഥാര്‍ത്ഥ കേള്‍വി സൃഷ്ടിക്കുന്നു, ഈ നിലയില്‍ അവന്റെ സ്തബ്ധമാക്കുന്ന പ്രസ്താവങ്ങള്‍ സത്യമായിത്തീരുന്നു. അതായത്, പാപങ്ങളില്‍ മരിച്ചവര്‍ കേള്‍ക്കുന്നു. മരിച്ചവര്‍ക്ക് എഴുന്നേറ്റു കേള്‍ക്കാന്‍ കഴിയില്ല. പക്ഷേ യേശു അവര്‍ക്കു ജീവന്‍ നല്‍കുന്നു, അങ്ങനെയവര്‍ ശ്രദ്ധിക്കുന്നു.

നമ്മുടെ ഭൌമിക ജീവന്‍ നശിച്ചുപോകുന്നു. എന്നാല്‍ നമുക്കു ദാനമായി നല്‍കിയ ദൈവികജീവന്‍ എന്നേക്കും വസിക്കുന്നതാണ്. "ഞാന്‍ തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും; ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവന്‍ ഒരുനാളും മരിക്കുകയില്ല"- യേശു അതിനെക്കുറിച്ചു പറയുന്നതാണിത്.

നിത്യജീവന്റെ പൂര്‍ണ്ണത ക്രിസ്തുവില്‍ പിതാവു വെച്ചിരിക്കുന്നതിനാല്‍, ക്രിസ്തുവിനു നമ്മെ ഉണര്‍ത്താന്‍ കഴിയും. നിലയ്ക്കാതെ ജീവജലമൊഴുകുന്ന ഒരു മഹാ ഉറവപോലെയാണു ക്രിസ്തു. അവനില്‍നിന്നു നമുക്കു വെളിച്ചത്തിന്മേല്‍ വെളിച്ചം, സ്നേഹത്തിന്മേല്‍ സ്നേഹം, സത്യത്തിന്മേല്‍ സത്യം എന്നിവ ലഭിക്കുന്നു. അഴിമതിയോ അന്ധകാരമോ ദുഷ്ടവിചാരങ്ങളോ അവനില്‍നിന്നു പുറപ്പെടുന്നില്ല. പൌലോസ് പറയുന്നതുപോലെ അവന്‍ സ്നേഹം നിറഞ്ഞവനാണ്. അനുകമ്പാര്‍ദ്രനായ ക്രിസ്തു അസൂയപ്പെടുകയോ അഹങ്കരിക്കുകയോ ചെയ്യാത്ത സ്നേഹിതനാണ്; അവന്‍ സ്വന്തം കാര്യങ്ങള്‍ നോക്കുകയോ മറ്റുള്ളവരെക്കുറിച്ചു ദോഷം ചിന്തിക്കുന്നവനോ അല്ല. കുറ്റം കണ്ടിട്ട് അതില്‍ സന്തോഷിക്കുന്നവനുമല്ല. അവന്‍ എല്ലാം സഹിക്കുന്നു, എല്ലാവരോടും ക്ഷമിക്കുന്നു; അവന്റെ സ്നേഹം ഒരുനാളും ഉതിര്‍ന്നുപോകുന്നില്ല. അവന്റെ ആത്മാവിനാല്‍ അവന്‍ നമ്മില്‍ നല്‍കിയിരിക്കുന്നത് ഇതാണ്. നമുക്കു ജീവന്റെ ഉറവകളായിത്തീരാം.

യോഹന്നാന്‍ 5:27-29
27അവന്‍ മനുഷ്യപുത്രന്‍ ആകയാല്‍ ന്യായവിധി നടത്തുവാന്‍ അവന് അധികാരവും നല്‍കിയിരിക്കുന്നു. 28ഇതിങ്കല്‍ ആശ്ചര്യപ്പെടരുത്; കല്ലറകളിലുള്ളവര്‍ എല്ലാവരും അവന്റെ ശബ്ദം കേട്ട്, 29നന്മ ചെയ്തവര്‍ ജീവനായും തിന്മ ചെയ്തവര്‍ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്യാനുള്ള നാഴിക വരുന്നു.

സ്വാഭാവിക (natural) മനുഷ്യന്‍ പാപം നിമിത്തം മരിച്ചവനാണ്. ദൈവസ്നേഹത്തിനു തിടുക്കം കാട്ടാത്തവന്‍ ആരായാലും തന്നെത്താന്‍ ന്യായം വിധിക്കുന്നു. ക്രിസ്തുവിന്റെ വചനങ്ങള്‍ സ്നേഹമുള്ളതും ശക്തവും വിശുദ്ധവുമാണ്. അവന്റെ വചനങ്ങള്‍ കേട്ട് അംഗീകരിക്കുന്നവന്‍ ജീവിക്കുന്നു. അതേസമയം അവന്റെ വചനങ്ങളും സ്വഭാവവും നമ്മുടെ ജീവിതത്തിന്റെ ചട്ടങ്ങളാകുന്നു. ദൈവം അവനു ന്യായവിധി ഏല്പിക്കുന്നു; അവന്‍ പരിശുദ്ധനാണ്, നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടവനാണ് - പക്ഷേ, പാപമില്ലാതെയായിരുന്നു. ദൈവിക കോടതിക്കു മുമ്പില്‍ ആരുടെയും കപടനാട്യമൊന്നും നടക്കുകയില്ല. സര്‍വ്വസൃഷ്ടിയെയും ന്യായവിധി നടത്താന്‍ യോഗ്യന്‍ ക്രിസ്തു മാത്രമാണ്, അവന്‍ സകല മനുഷ്യരുടെയും വിധി നിര്‍ണ്ണയിക്കും. ദൂതന്മാരും സര്‍വ്വസൃഷ്ടികളും അവനെ ആരാധിക്കും.

യേശുവിന്റെ കല്പനയില്‍ നിശ്ചയമായും നടക്കുന്നതാണു പുനരുത്ഥാനം. അവന്റെ വിളി നമ്മുടെ ഭൂഗോളം തുളച്ചിറങ്ങും, മരിച്ചവര്‍ സാധാരണ വിളികള്‍ കേള്‍ക്കുകയില്ല. പക്ഷേ പുത്രന്റെ വിളി കേട്ടു മരിച്ചവരെല്ലാം നടുങ്ങും. നിദ്രയിലാണ്ട ആത്മാക്കള്‍ ഉണര്‍ന്നെഴുന്നേറ്റു കല്ലറകള്‍ വിട്ടുപോകും. അത്ഭുതങ്ങളില്‍ അത്ഭുതം - ചില ആത്മാക്കള്‍ ജീവനുള്ളവരായി എഴുന്നേല്ക്കുമ്പോള്‍ മറ്റുള്ളവര്‍ മരിച്ചതായി കാണപ്പെടും. രണ്ടു പുനരുത്ഥാനങ്ങളുണ്ട്. ഒന്നു ജീവനായും മറ്റേതു ന്യായവിധിക്കായും. അത് അത്ഭുതത്തിന്റെ സമയമായിരിക്കും. ശോഭയോടിരിക്കുമെന്നു നമ്മള്‍ കരുതിയ ചിലര്‍ അന്ധകാരത്തില്‍ മുഴുകിയിരിക്കുമ്പോള്‍, നിസ്സാരരെന്നും വിലയില്ലാത്തവരെന്നും നാം കരുതിയ ചിലര്‍ സൂര്യനെപ്പോലെ അന്നു ശോഭിക്കും!

ദൈവത്തിനു മുമ്പാകെ ജീവനോടിരിക്കുന്ന നല്ല കൂട്ടം, മോശക്കാരെക്കാള്‍ നല്ലവരല്ലായിരുന്നു. പക്ഷേ, ആദ്യത്തെ കൂട്ടര്‍ക്കു ക്രിസ്തുവില്‍നിന്നുള്ള പാപക്ഷമ ലഭിച്ചു, അവര്‍ അതിനു നന്ദി കരേറ്റി. അവന്റെ സുവിശേഷത്തിന്റെ ശക്തിയില്‍ അവര്‍ ജീവിച്ചു. അവരുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ ദൃശ്യമായി. യേശുവിന്റെ വിലയേറിയ രക്തത്താല്‍ അവരുടെ കളങ്കങ്ങളെല്ലാം തുടച്ചുനീക്കി. വിശ്വാസത്താല്‍ കൃപ അവരിലേക്കു വന്നു.

സ്വന്തം പ്രവൃത്തികള്‍ ദൈവമുമ്പാകെ മതിയായതാണെന്നു ചിന്തിക്കുന്നവര്‍ ഈ വാചകമൊന്നു കേള്‍ക്കണം. "അഹംഭാവികളേ, നിങ്ങളുടെ വിടുതല്‍ മാത്രമാണോ നിങ്ങള്‍ പരിഗണിക്കുന്നത്? നിങ്ങളുടെ ശത്രുക്കളെ നിങ്ങള്‍ സ്നേഹിക്കുന്നില്ലേ? ക്രൂശിക്കപ്പെട്ടവനുമായി നിങ്ങള്‍ പൂര്‍ണ്ണമായി അനുരഞ്ജനപ്പെടാത്തത് എന്തുകൊണ്ട്? ദൈവത്തിനും നിങ്ങള്‍ക്കും മദ്ധ്യേയുള്ളവന്‍ അവനല്ലേ? അവന്റെ നിത്യജീവന്‍ നിങ്ങള്‍ തള്ളിക്കളഞ്ഞത് എങ്ങനെയാണ്? നിങ്ങളുടെ നിഗളം നിങ്ങളെക്കൊണ്ടു മരണം തിരഞ്ഞെടുപ്പിച്ചു. അങ്ങനെ നിങ്ങള്‍ക്കു നല്‍കിയ കൃപ കൂടാതെ മുന്നോട്ടു പോയി." പാപത്തില്‍ മരിച്ചവര്‍ കഠിനമായ ശിക്ഷാവിധിക്കായി എഴുന്നേല്‍ക്കുകയും, അവരുടെ പ്രവൃത്തികള്‍, വാക്കുകള്‍, ചിന്തകള്‍ എന്നിവയുടെ ഒരു വിശദവിവരം കൈക്കൊള്ളുകയും ചെയ്യും. അതേസമയം ക്രിസ്തുവിന്റെ തേജസ്സിലേക്കു വിശ്വാസത്താല്‍ ആകൃഷ്ടനായവനിലേക്കു ക്രിസ്തു പകര്‍ന്ന സ്നേഹമുണ്ട്. ആ സ്നേഹമാണ് ആ വ്യക്തിയെ കരുണാര്‍ദ്രമായ പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. നിത്യജീവന്റെ ഇന്നത്തെ ഗുണവിശേഷണമാണത്.

യോഹന്നാന്‍ 5:30
30എനിക്കു സ്വതേ ഒന്നും ചെയ്യാന്‍ കഴിയുന്നതല്ല; ഞാന്‍ കേള്‍ക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാന്‍ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്യാന്‍ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളതാകുന്നു.

എല്ലാറ്റിലും മഹത്തായ വേലയാണു ക്രിസ്തു ചെയ്യുന്നത്; അവനാണു നിത്യനായ ന്യായാധിപന്‍! തനിക്കു ലഭിച്ച ഈ അധികാരത്തെക്കുറിച്ചു ക്രിസ്തു ബോധവാനായിരുന്നു. എന്നിട്ടും അവന്‍ എളിമയോടെ, താഴേയ്ക്കിറങ്ങി, "എനിക്കു സ്വതേ ഒന്നും ചെയ്യാന്‍ കഴിയുന്നതല്ല" എന്നു പറഞ്ഞു. അതായത്, എനിക്കു സ്വതേ ന്യായം വിധിക്കാന്‍ കഴിയില്ല, ചിന്തിക്കാനോസ്നേഹിക്കാനോ ശ്വസിക്കാനോ കഴിയില്ല. അതിനാല്‍ അവന്‍ സകല മഹത്വവും പിതാവിനു നല്‍കി.

യേശു എല്ലായ്പ്പോഴും പിതാവിനോടു വിധേയപ്പെട്ടിരുന്നു. ഇവര്‍ക്കിടയിലെ ബന്ധം ഒരിക്കലും അറ്റുപോയിരുന്നില്ല. മനുഷ്യനിലുള്ള ആത്മാവിനെക്കുറിച്ചു ദൈവശബ്ദം അവനെ അറിയിച്ചിരുന്നല്ലോ. ദൈവാത്മാവു ലോകത്തെ പരിശോധിക്കുകയും നിങ്ങളുടെ ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചിന്തകളുടെ മറ നീക്കുകയും, മറ്റുള്ളവരില്‍നിന്നു നിങ്ങള്‍ മറച്ചുപിടിക്കുന്നതു വെളിച്ചത്താക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ ആത്മാവു നിങ്ങളെ ശരിയായി ന്യായം വിധിക്കുന്നു. ദൈവത്തോടുനിങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ്, ക്രൂശിക്കപ്പെട്ടവനില്‍നിന്നുള്ള പാപക്ഷമ നിങ്ങള്‍ പ്രാപിച്ചാല്‍ നിങ്ങള്‍ അനുഗൃഹീതരാകും. നിങ്ങളുടെ പേരു ജീവപുസ്തകത്തില്‍ എഴുതും. അപ്പോള്‍ അവന്‍ നീതിമാന്മാരോടു പറയും, "എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍; ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സന്തോഷത്തിലേക്കു പ്രവേശിച്ചുകൊള്ളുവിന്‍."

സത്യമായ ക്രിസ്തു കള്ളം പറയുകയില്ല. മനുഷ്യജീവിയില്‍ എന്താണുള്ളതെന്ന് അവനറിയാമല്ലോ. പൂര്‍വ്വികരില്‍നിന്നു നാം സ്വായത്തമാക്കിയ വിശേഷഗുണങ്ങള്‍ അവനറിയാം. അവന്‍ തിടുക്കപ്പെട്ടു നമ്മെ ന്യായം വിധിക്കുകയില്ല. പാപിയുടെ മാനസാന്തരത്തിനായി അവന്‍ ക്ഷമയോടെ കാത്തിരിക്കുന്നു. അവന്റെ കരുണയാല്‍ കരുണാര്‍ദ്രരായിത്തീര്‍ന്നവരെയും, അവന്റെ ആത്മാവിനെ നിരസിച്ചു കഠിനഹൃദയരായിത്തീര്‍ന്നവരെയും തമ്മില്‍ അവന്റെ വിശുദ്ധ സ്വഭാവം വേര്‍പിരിക്കും.

താഴ്മയോടൊപ്പം ക്രിസ്തു സൌമ്യതയും കാണിച്ചുതന്നു. എല്ലാ കാര്യത്തിലും അവന്‍ പിതാവിന്റെ ആഗ്രഹം ചോദിച്ചുകൊണ്ടേയിരുന്നു. അങ്ങനെ, ക്രൂശിന്മേല്‍പ്പോലും വാക്കിലും പ്രവൃത്തിയിലും പിതാവിന്റെ ഹിതമാണു ക്രിസ്തു നിറവേറ്റിയത്. നിര്‍ണ്ണായകമായ മണിക്കൂറില്‍ അവന്‍ പ്രാര്‍ത്ഥിച്ചു, "എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടംതന്നെ നടക്കട്ടെ." ഇങ്ങനെയാണ് അവന്‍ ദൈവത്തിന്റെ ന്യായവിധികള്‍ സമ്പൂര്‍ണ്ണമായി നടപ്പാക്കുക.

പിതാവും പുത്രനും തമ്മിലുള്ള ഈ ബന്ധമെല്ലാം സുവിശേഷ എഴുത്തുകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ത്രിത്വത്തിന്റെ യോജിപ്പിന്റെ വിശ്വാസത്തില്‍ നമ്മെ അടിയുറപ്പിക്കുകയെന്ന ലക്ഷ്യമാണ് അതിനു പിന്നില്‍. മരിച്ചവരെ ഉയിര്‍പ്പിക്കുന്നതിനുള്ള അധികാരം പിതാവിനും പുത്രനും തുല്യമായിട്ടുണ്ട്. ദൈവം പുത്രനെ സകല പ്രവൃത്തികളും കാണിച്ചു, അവനില്‍നിന്നു യാതൊന്നും മറച്ചുവെച്ചിട്ടില്ല. മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ ക്രിസ്തുവിന്റെ കൈവശമായതിനാല്‍, അവന്റെ ശബ്ദം മരിച്ചവരെ ഉയിര്‍പ്പിക്കും. വെറും ബുദ്ധിക്കു നമ്മുടെ വിശ്വാസം ഒരു മറഞ്ഞിരിക്കുന്ന വസ്തുതയാണ്. ക്രിസ്തുവിന്റെ സ്നേഹം അവന്റെ സൌമ്യതയോടെ നമ്മില്‍ പകര്‍ന്നെങ്കില്‍ മാത്രമേ നമ്മെ രക്ഷിക്കുന്ന മൂന്നു വ്യക്തിത്വങ്ങളടങ്ങിയ ഏകദൈവത്തെക്കുറിച്ചുള്ള ന്യായം നമുക്കു ഗ്രഹിക്കാന്‍ കഴിയൂ.

ചോദ്യം:

  1. യേശു വിശദീകരിച്ചതുപോലെയുള്ള പിതാവും പുത്രനും തമ്മിലുള്ള ബന്ധം എന്താണ്?

www.Waters-of-Life.net

Page last modified on May 10, 2012, at 10:54 AM | powered by PmWiki (pmwiki-2.3.3)