Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 008 (The fullness of God in Christ)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
A - യേശുവില്‍ വചനത്തിന്റെ വെളിപ്പെടല്‍ (യോഹന്നാന്‍ 1:1-18)

3. ദൈവത്തിന്റെ സമ്പൂര്‍ണ്ണത ക്രിസ്തുവിന്റെ മനുഷ്യാവതാരത്തില്‍ പ്രത്യക്ഷപ്പെട്ടു (യോഹന്നാന്‍ 1:14-18)


യോഹന്നാന്‍ 1:14
14വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ യിടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സ്, പിതാവില്‍നിന്ന് ഏകജാതനായവന്റെ തേജസ്സായിക്കണ്ടു.

യേശുക്രിസ്തു ആരാണ്? അവന്‍ സത്യദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണ്. സുവിശേഷകനായ യോഹന്നാന്‍, അദ്ദേഹത്തിന്റെ സുവിശേഷരചനയുടെ ലക്ഷ്യമായി ഈ മഹാരഹസ്യം നമുക്കു കാട്ടിത്തരുന്നു. ദൈവവചനം അവതരിച്ചതു സൂചിപ്പിക്കുമ്പോഴൊക്കെ, അവന്റെ സന്ദേശത്തിന്റെ അടിസ്ഥാനമാണ് അവന്‍ നമുക്കു കാണിച്ചുതരുന്നത്. തുടര്‍ന്നുവരുന്ന വാര്‍ത്തയുടെയെല്ലാം താക്കോലാണു വാ.14. ഈ ആത്മീയമുത്ത് അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഗ്രഹിച്ചാല്‍, തുടര്‍ന്നുള്ള അദ്ധ്യായങ്ങളിലേക്ക് ആഴത്തിലുള്ള ഉള്‍ക്കാഴ്ച നിങ്ങള്‍ക്കു കിട്ടും.

നമ്മുടെ ആത്മീയ പുതുക്കത്തില്‍നിന്നു തികച്ചും വ്യത്യസ്തമാണു ക്രിസ്തുവിന്റെ മനുഷ്യാവതാരം. നമുക്കെല്ലാവര്‍ക്കും ശരീരമുണ്ട്, നാം മാതാപിതാക്കളില്‍നിന്നു ജനിച്ചവരുമാണ്. പിന്നെ സുവിശേഷത്തിന്റെ വചനം നമ്മിലെത്തുകയും, നമ്മുടെ ജീവിതത്തില്‍ നിത്യജീവന്‍ പ്രദാനം ചെയ്യുകയും ചെയ്തു. ലൌകികനായ ഒരു പിതാവില്‍നിന്നല്ല ക്രിസ്തു ജനിച്ചതെങ്കിലും, ദൂതന്‍ മുഖാന്തരം മറിയയോടു ദൈവവചനം അറിയിച്ചത്, "പരിശുദ്ധാത്മാവു നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലിടും; ആകയാല്‍ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും'' (ലൂക്കോസ് 1:35). ഈ ദൂതു കന്യക വിശ്വാസത്താല്‍ സ്വീകരിച്ച പ്പോള്‍, നിസ്തുല്യമായ ഭ്രൂണം അവളുടെ ഗര്‍ഭാശയത്തില്‍ അവളറിഞ്ഞു, മനുഷ്യരക്തവുമായി പരിശുദ്ധാത്മാവു യോജിപ്പിച്ചതാണത്. ഇങ്ങനെയാണു ദൈവം മനുഷ്യനായിത്തീര്‍ന്നത്. ഈ യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ നമ്മുടെ ചിന്ത നിലയ്ക്കുന്നു. ജീവശാസ്ത്രത്തിന് ഇതു വ്യക്തമാക്കാനാവില്ല. മനുഷ്യന്റെ അനുഭവത്തിന് ഇതു ഗ്രഹിക്കാനാവില്ല. ക്രിസ്തുവിന്റെ അസാദ്ധ്യകരമായ ജനനത്തെ ലഘൂകരിക്കാന്‍ ശാസ്ത്രമനസ്സോടെ ചില ദൈവശാസ്ത്രജ്ഞന്മാര്‍ ശ്രമിക്കുന്നുണ്ട്. യഥാര്‍ത്ഥത്തിലുള്ള ഭൌതികശരീരമില്ലാതെ ഒരു ശരീരത്തില്‍ അവന്‍ പ്രത്യക്ഷപ്പെട്ടതാണ്, അതിനു ദുഃഖവും വേദനയുമൊക്കെ അനുഭവിച്ചറിയാം - ഇതാണ് അവരുടെ ചിന്ത. എന്നാല്‍ നാം ഏറ്റുപറയുന്നതു ക്രിസ്തു ഒരേ സമയം ദൈവവും മനുഷ്യനുമാണെന്നാണ്.

ഈ അത്ഭുതകരമായ ജനനത്തിന്റെ ഏറ്റവും മികച്ച വ്യാഖ്യാനമാണു മനുഷ്യാവതാരം. നിത്യനായ ദൈവപുത്രന്‍, കാലങ്ങള്‍ക്കും മുമ്പേ പിതാവില്‍നിന്നുത്ഭവിച്ചവന്‍, പാപമില്ലാതെ നമ്മുടെ ശാരീരികപ്രകൃതത്തില്‍ പങ്കാളിയായി. അവനിലുള്ള പരിശുദ്ധാത്മാവ്, പാപത്തോടുള്ള എല്ലാ അടുപ്പത്തെയും ജയിച്ചു. ഇങ്ങനെ നിഷ്ക്കളങ്കതയിലും വിശുദ്ധിയിലും കളങ്കരഹിതനായിത്തുടര്‍ന്ന ഒരേയൊരു മനുഷ്യജീവി യേശുക്രിസ്തു മാത്രമാണ്.

ദുഷ്ടന്മാരും മത്സരികളും, മരിച്ചുപോകുന്നവരുമായ മനുഷ്യരോടൊപ്പമാണു ദൈവപുത്രന്‍ കഴിഞ്ഞത്. എന്നാലും, അവന്‍ നിത്യനാണ്, ദൈവത്വം നിമിത്തം മരിക്കാന്‍ കഴിവില്ലാത്തവനാണ്. ഉന്നതനായിട്ടും, അവന്‍ നമ്മെ സ്നേഹിക്കുകയും അവന്റെ മഹത്വം വെടിഞ്ഞു നമ്മുടെയിടയില്‍ താഴ്മയോടെ ജീവിക്കുകയും ചെയ്തു. നമ്മിലൊരാളായ അവന്‍ നമ്മുടെ അവസ്ഥ നന്നായി ഗ്രഹിച്ചവനാണ്. അവന്റെ വേദനയില്‍ അവന്‍ അനുസരണം പഠിച്ചു തികഞ്ഞു. ഈ നിലയിലാണ് അവന്‍ അനുകമ്പാര്‍ദ്രനായത്. ദുഷ്ടന്മാരായ നമ്മെ അവന്‍ നിരസിച്ചില്ല. നമ്മെ ദൈവത്തിലേക്കടുപ്പിക്കാന്‍ ക്രിസ്തു മനുഷ്യനായിത്തീര്‍ന്നു.

പഴയനിയമത്തില്‍ ദൈവം മനുഷ്യനുമായി സന്ധിച്ചിരുന്ന സമാഗമനകൂടാരത്തിനു സാദൃശ്യമാണു ക്രിസ്തുവിന്റെ ശരീരം. ക്രിസ്തുവിലായ ദൈവം, മനുഷ്യരൂപത്തില്‍ തന്നെത്തന്നെ ജനങ്ങള്‍ക്കു ബോദ്ധ്യപ്പെടുത്തി - അതില്‍ ദൈവികത്വമെല്ലാം കാണപ്പെട്ടിരുന്നു. ഗ്രീക്കുഭാഷയില്‍, "ദൈവം നമ്മുടെയിടയില്‍ കൂടാരമടിച്ചു വസിച്ചു'' എന്നാണു യോഹന്നാന്‍ വാസ്തവമായി എഴുതിയത്. ഭൂമിയില്‍ എക്കാലവും നിലനില്‍ക്കുന്ന ഒരു കൊട്ടാരം അവന്‍ പണിതു എന്നല്ല ഇതിനര്‍ത്ഥം. നാടോടികള്‍ കുറച്ചുകാലത്തേക്കു കൂടാരങ്ങളില്‍ താമസിക്കുന്നതുപോലെ അവന്‍ താമസിച്ചുവെന്നാണ് ഇതിനര്‍ത്ഥം. പിന്നെ കൂടാരമഴിച്ചെടുത്തുകൊണ്ടു മറ്റൊരു സ്ഥലത്തേക്കു പോകുന്നു. അതേ നിലയില്‍, സ്വര്‍ഗ്ഗത്തിലേക്കു മടങ്ങിപ്പോകുന്നതിനുമുമ്പ്, ക്രിസ്തു കുറഞ്ഞൊരു കാലയളവില്‍ നമ്മുടെയിടയില്‍ വസിച്ചു.

അവര്‍ ക്രിസ്തുവിന്റെ തേജസ്സു കണ്ടുവെന്ന് അപ്പോസ്തലന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.ആര്‍പ്പോടും ആനന്ദത്തോടുമുള്ള ഒരു സാക്ഷ്യമാണത്. ദൈവപുത്രന്റെ ശാരീരികസാന്നിദ്ധ്യത്തിന് അവര്‍ ദൃക്സാക്ഷികളാണ്. യേശുവിന്റെ സ്നേഹം, ക്ഷമ, താഴ്മ, വിശ്വസ്തത, ദൈവത്വം എന്നിവ മനസ്സിലാക്കുന്നതിന് അവരുടെ വിശ്വാസം അവരുടെ കണ്ണു തുറന്നു. "അവന്റെ തേജസ്സ്'' എന്ന പഴയനിയമപ്രയോഗം അവന്റെ ദൈവികഗുണഗണങ്ങളുടെ ആകെത്തുകയാണ്. അപ്പോസ്തലനായ യോഹന്നാന്റെ സാക്ഷ്യത്തില്‍, യേശുവിന്റെ ഈ ഗുണവിശേഷങ്ങളെല്ലാം അവന്‍ ധൈര്യപൂര്‍വ്വം കുറിക്കുന്നുണ്ട്. യേശുവിന്റെ മറഞ്ഞിരിക്കുന്ന വല്ലഭത്വവും അതുപോലെതന്നെ സൌന്ദര്യവും മഹത്വവും യോഹന്നാന്‍ ഗ്രഹിച്ചിരുന്നു.

പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി, ദൈവത്തെ പിതാവെന്നും യേശുവിനെ പുത്രനെന്നുമാണു യോഹന്നാന്‍ വിളിക്കുന്നത്. ഈ വാക്കുകള്‍ രക്ഷപ്പെടലല്ല. ദൈവത്തിന്റെ നാമത്തെ മറച്ചിരിക്കുന്ന മൂടുപടത്തെ ആത്മാവിന്റെ പ്രചോദനം കീറിക്കളയുകയാണ്. നിത്യനായ പരിശുദ്ധന്‍, ശക്തനായ സ്രഷ്ടാവിന്റെ പുത്രന്‍ അതുപോലെതന്നെ പരിശുദ്ധനും എന്നേക്കുമുള്ളവനും സ്നേഹം നിറഞ്ഞവനുമാണെന്ന ഉറപ്പാണു നമുക്കു നല്‍കുന്നത്. പ്രതികാരദാഹിയായി, നശിപ്പിക്കുന്ന വെറുമൊരു ന്യായാധിപതിയല്ല ദൈവം. അവന്‍ ദയാലുവും ആര്‍ദ്രതയുള്ളവനും സഹനശക്തിയുള്ളവനുമാണ് - പുത്രനും അതുപോലെതന്നെയാണ്. പിതാവിനെയും പുത്രനെയും ഗ്രഹിക്കുന്നതിലൂടെ നാം പുതിയനിയമത്തിന്റെ അകക്കാമ്പിലേക്കു കടക്കുകയാണ്. പുത്രനെ കാണുന്നവന്‍ പിതാവിനെയും കാണുന്നു. മറ്റു മതങ്ങളില്‍ കാണപ്പെടുന്ന ദൈവത്തിന്റെ രൂപത്തെ ഈ വെളിപ്പാടു മാറ്റുകയും, സ്നേഹത്തിന്റെ യുഗത്തിലേക്കു നമ്മുടെ കണ്ണു തുറക്കുകയും ചെയ്തിരിക്കുന്നു.

നിങ്ങള്‍ക്കു ദൈവത്തെ അറിയണമെന്നുണ്ടോ? എങ്കില്‍ ക്രിസ്തുവിന്റെ ജീവിതം പഠിക്കുക! ശിഷ്യന്മാര്‍ യേശുവില്‍ കണ്ടതെന്താണ്? അവരുടെ സാക്ഷ്യത്തിന്റെ ചുരുക്കമെന്താണ്? കൃപയും സത്യവും ഇടകലര്‍ന്ന ദൈവസ്നേഹമാണ്. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ അര്‍ത്ഥതലങ്ങളെ ക്കുറിച്ചു ചിന്തിക്കുക. അങ്ങനെ, ദൈവത്തിന്റെ തേജസ്സിന്റെ നിറവു ക്രിസ്തുവിലുള്ളതായി നിങ്ങള്‍ക്കനുഭവപ്പെടും. നാം അര്‍ഹിക്കാത്ത, സൌഖ്യദായകമായ കൃപയിലാണ് അവന്‍ നമ്മുടെയടുക്കലേക്കു വരുന്നത്. നാമെല്ലാം തെറ്റുകാരും കൊള്ളരുതാത്തവരുമാണ്. തെറ്റുകാരായ നമ്മുടെയടുത്തേ ക്കുള്ള അവന്റെ വരവില്‍ കൃപയുണ്ട്. നമ്മെ സഹോദരന്മാരെന്നു വിളിക്കാന്‍ അവന്‍ ലജ്ജിക്കുന്നില്ല. അവന്‍ നമ്മെ ശുദ്ധീകരിച്ചു, വിശുദ്ധീകരിച്ചു, പുതുക്കി, അവന്റെ ആത്മാവിനാല്‍ നമ്മെ നിറച്ചു. ഈ രക്ഷാപ്രവൃത്തികള്‍ "കൃപയ്ക്കു മേല്‍ കൃപയല്ലേ?'' അതിനെക്കാളുപരിയായി, നമുക്കു പുതിയ അവകാശവും ലഭിച്ചു; കാരണം, ദൈവമക്കളായിത്തീരാനുള്ള കൃപ ക്രിസ്തു നമ്മില്‍ പകര്‍ന്നു. കൃപയുടെ സന്ദേശം വഞ്ചനയല്ല, ഭാവനയല്ല, മറിച്ച് ഒരു പുതിയ അവകാശമാണ്. യഥാര്‍ത്ഥമായ ദൈവപ്രവൃത്തിയുടെ തെളിവാണു മനുഷ്യാവതാരം. അതു നമ്മെ അവന്റെ രക്ഷയില്‍ തികഞ്ഞവരാക്കുന്നു. നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്.

പ്രാര്‍ത്ഥന: വിദ്വാന്മാരും ബേത്ലെഹേമിലെ ഇടയന്മാരും ചെയ്തതുപോലെ ഞങ്ങള്‍ നിന്നെ നമിക്കുന്നു. മനുഷ്യനായി അവതരിച്ചു ഞങ്ങളുടെയിടയിലേക്കു വന്ന ദൈവം നീയാണ്. ഞങ്ങളെ സഹോദരങ്ങളെന്നു വിളിക്കാന്‍ നീ ലജ്ജിച്ചില്ല. എന്റെ അശുദ്ധഹൃദയത്തെ നീ ശുദ്ധീകരിച്ചാലും, അങ്ങനെ അതു നിനക്കു നിത്യമായ ഒരു പുല്‍ത്തൊട്ടിയാകുമല്ലോ. എല്ലാ വിശ്വാസികള്‍ക്കുമൊപ്പം നിന്നെ ഞങ്ങള്‍ മഹത്വീകരിക്കുന്നു, നിന്റെ തേജസ്സ് ഒരു എളിയ ശരീരമായിത്തീര്‍ന്നല്ലോ. ഞങ്ങളുടെ നാട്ടിലുള്ള അനേകര്‍, അവരുടെ പുതിയ അവകാശം ഗ്രഹിച്ചു നിന്നെ സ്വീകരിക്കാന്‍ ഇടയാക്കണമേയെന്നു ഞങ്ങള്‍ അപേക്ഷിക്കുന്നു.

ചോദ്യം:

  1. ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ അര്‍ത്ഥമെന്താണ്?

www.Waters-of-Life.net

Page last modified on May 09, 2012, at 10:02 AM | powered by PmWiki (pmwiki-2.3.3)