Waters of LifeBiblical Studies in Multiple Languages |
|
Home Bible Treasures Afrikaans |
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba
Previous Lesson -- Next Lesson യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
4. ലാസറിനെ ഉയിര്‍പ്പിക്കലും പരിണിത ഫലവും (യോഹന്നാന്‍ 10:40 - 11:54)
c) ലാസറിനെ ഉയിര്‍പ്പിക്കുന്നത് (യോഹന്നാന്‍ 11:34-44)യോഹന്നാന്‍ 11:38-40 യെരൂശലേമിനു ചുറ്റുമുള്ളവര്‍ മരിച്ചവരെ സംസ്കരിക്കുന്നതു പാറയില്‍ വെട്ടിയ കല്ലറകളില്‍ ആയിരുന്നു. അതിന്റെ ഇടുങ്ങിയ കവാടത്തില്‍ വൃത്താകൃതിയിലുള്ള ഒരു വലിയ കല്ലും ഉരുട്ടിവയ്ക്കുമായിരുന്നു. കല്ലറ തുറക്കുകയോ അടയ്ക്കുകയോ ചെയ്യണമെങ്കില്‍ ആ കല്ലു വലത്തോട്ടോ ഇടത്തോട്ടോ ഉരുട്ടിയാല്‍ മതി. പാറയില്‍ വെട്ടിയ കല്ലറയില്‍ ലാസര്‍ കിടന്നു. യേശു വന്നു മരണത്തിന്റെ ഭീകരത കണ്ടു. നശിപ്പിക്കുന്നവന്റെ കയ്യിലേക്കു ജീവനുള്ളവരെ ദൈവം വിട്ടുകൊടുക്കുന്നതുപോലെ, ദൈവക്രോധം പാപികളുടെയെല്ലാംമേല്‍ പകര്‍ന്നതു മരണത്തില്‍ അവന്‍ കണ്ടു. എന്നാല്‍ സ്രഷ്ടാവിനു ജീവനുള്ളവരുടെ മരണം കാണാന്‍ ആഗ്രഹമില്ല, അവനാഗ്രഹിക്കുന്നത് അവരുടെ മാനസാന്തരവും ജീവനിലേക്കുള്ള രൂപാന്തരവുമാണ്. കല്ലറയുടെ വാതില്ക്കലുള്ള കല്ലു നീക്കാന്‍ യേശു നിര്‍ദ്ദേശിച്ചു. ശവത്തെ തൊട്ടാല്‍ ചില ദിവസങ്ങള്‍ അശുദ്ധമായിരിക്കുമെന്നതിനാല്‍ ആളുകള്‍ നടുങ്ങി. നാലു ദിവസം കഴിഞ്ഞപ്പോഴേക്കും ശവം ചീയാന്‍ തുടങ്ങി. മാര്‍ത്ത തടഞ്ഞുകൊണ്ടു പറഞ്ഞു, "കര്‍ത്താവേ, മരിച്ചവനെ ശല്യപ്പെടുത്തുന്നതു ശരിയല്ല, നാറ്റം വച്ചല്ലോ." മാര്‍ത്തയേ, നിന്റെ വിശ്വാസം എവിടെ? യേശു ദൈവപുത്രനാണെന്നും, മശിഹയാണെന്നും, അവനു മരിച്ചവരെ ഉയിര്‍പ്പിക്കാന്‍ കഴിവുണ്ടെന്നും നീ ഏറ്റുപറഞ്ഞതേ ഉള്ളല്ലോ. മരണമെന്ന യാഥാര്‍ത്ഥ്യവും കല്ലറയുടെ രൂപവും അവളുടെ കണ്ണുകള്‍ക്കു മങ്ങലുളവാക്കി, കര്‍ത്താവ് ആഗ്രഹിക്കുന്നത് എന്താണെന്ന് അവള്‍ അറിഞ്ഞില്ല. എന്നിരുന്നാലും, അവന്‍ അവളുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും, മനുഷ്യന്റെ കഴിവുകള്‍ക്കതീതമായ വിശ്വാസം പ്രബോധിപ്പിക്കുകയും ചെയ്തു. ദൈവമഹത്വം ദര്‍ശിക്കുന്ന സമ്പൂര്‍ണ്ണമായ ആശ്രയമാണ് അവന്‍ ആവശ്യപ്പെട്ടത്. "വിശ്വസിക്കൂ, ഞാനൊരു വലിയ അത്ഭുതം ചെയ്യുന്നതു നീ കാണു"മെന്നു യേശു പറഞ്ഞില്ല. ലാസറിന്റെ രോഗം മരണത്തിനായിട്ടല്ലായെന്നും, അതു ദൈവമഹത്വത്തിനായിട്ടാണെന്നും അവന്‍ നേരത്തെത്തന്നെ ശിഷ്യന്മാരോടു പറഞ്ഞിരുന്നു (യോഹന്നാന്‍ 11:4). പിതാവിന്റെ ഹിതം ചെയ്യുന്നതില്‍ താന്‍ ചെയ്യേണ്ടതെന്തായിരുന്നെന്നു യേശു അറിഞ്ഞിരുന്നു. മരണമെന്ന യാഥാര്‍ത്ഥ്യത്തില്‍നിന്നു ദൈവമഹത്വത്തിലേക്കു മാര്‍ത്തയുടെ ശ്രദ്ധ തിരിക്കാന്‍ അവന്‍ ശ്രമിച്ചു. അതു വിശ്വാസത്തിനായി വെളിപ്പെട്ടതാണ്. സ്വന്തമഹത്വത്തിനായിട്ടല്ല, മറിച്ചു പിതാവിന്റെ മഹത്വത്തിനും വല്ലഭത്വത്തിനുമായിട്ടായിരുന്നു അവന്റെ ലക്ഷ്യം. ഇതുപോലെ ക്രിസ്തു നിങ്ങളോടു പറയുകയാണ്, "നിങ്ങള്‍ വിശ്വസിച്ചാല്‍ ദൈവത്തിന്റെ മഹത്വം കാണും." നിങ്ങളുടെ പ്രശ്നങ്ങളില്‍നിന്നും പരിശോധനകളില്‍നിന്നും നോട്ടം മാറ്റുക. കുറ്റബോധവും ആധിയുമൊന്നും നിങ്ങളെ പിടിച്ചടക്കരുത്; യേശുവിലേക്കു നോക്കുക, അവന്റെ സാന്നിദ്ധ്യത്തില്‍ വിശ്വസിക്കുക, ഒരു കുഞ്ഞ് അതിന്റെ അമ്മയെ ആലിംഗനം ചെയ്യുന്നതുപോലെ അവനോടു ചേരുക. അവന്റെ ഹിതം നടക്കട്ടെ; അവന്‍ നിങ്ങളെ സ്നേഹിക്കുന്നു. യോഹന്നാന്‍ 11:41-42 യേശുവിന്റെ വാക്കുകളിലുള്ള മാര്‍ത്തയുടെ വിശ്വാസം അവന്റെ കല്പനയിലെ വിശ്വാസവുമായി യോജിച്ചു. അവിടെയുണ്ടായിരുന്നവരോട്, കല്ലു നീക്കാന്‍ അവള്‍ ആവശ്യപ്പെട്ടു. ജനക്കൂട്ടത്തിനിടയില്‍ സംഘര്‍ഷമുളവായി. യേശു കല്ലറയില്‍ കടന്നു സ്നേഹിതന്റെ ശവത്തെ പുണരുമോ, അല്ലെങ്കില്‍ അവന്‍ എന്താണു ചെയ്യുക? പക്ഷേ യേശു ശാന്തമായി കല്ലറയുടെ മുമ്പില്‍ നിന്നതേയുള്ളൂ. കണ്ണുകളുയര്‍ത്തി അവന്‍ പ്രാര്‍ത്ഥിച്ചു; കേള്‍ക്കാവുന്ന ശബ്ദത്തില്‍ വാക്കുകള്‍ ഉച്ചരിച്ചു. ഇവിടെയിതാ യേശുവിന്റെ രേഖപ്പെടുത്തിയ പ്രാര്‍ത്ഥനകളിലൊരെണ്ണം. ദൈവത്തെ അവന്‍ പിതാവെന്നു വിളിച്ചു. അവന്റെ ജീവിതംമുഴുവന്‍ ദൈവത്തിന്റെ പിതൃത്വത്തെ (Fatherhood) വിശുദ്ധീകരിക്കുകയും സ്തുതിക്കുകയും ചെയ്യുന്നതു നിമിത്തം അവന്‍ പിതാവിനു നന്ദി കരേറ്റി. ലാസര്‍ ഉയിര്‍ക്കുന്നതിനു മുമ്പുതന്നെ, പ്രാര്‍ത്ഥനയ്ക്കു മറുപടി ലഭിച്ചതിനായി അവന്‍ ദൈവത്തിനു നന്ദിയര്‍പ്പിച്ചു. മറ്റുള്ളവര്‍ കരഞ്ഞപ്പോള്‍ യേശു പ്രാര്‍ത്ഥിച്ചു. തന്റെ സ്നേഹിതനെ ജീവിപ്പിക്കാന്‍ അവന്‍ പിതാവിനോടാവശ്യപ്പെട്ടു - മരണത്തെ ജയിക്കുന്ന ദൈവികജീവന്റെ ഒരടയാളം. പിതാവു സമ്മതിച്ചു, മരണത്തിന്റെ ഭീകരതയ്ക്ക് ഇരയായവനെ വിടുവിക്കാനുള്ള അധികാരം നല്‍കി. യേശുവിന്റെ പ്രാര്‍ത്ഥനയ്ക്കു മറുപടി ലഭിക്കുമെന്ന് അവന്‍ വിശ്വസിച്ചു. കാരണം, അവന്‍ നിരന്തരമായി പിതാവിന്റെ ശബ്ദം കേട്ടു. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും യേശു തുടര്‍മാനമായി പ്രാര്‍ത്ഥിച്ചു. എന്നാല്‍ ഇവിടെ പ്രാര്‍ത്ഥിച്ചത് ഉച്ചത്തിലാണ്. ഇവിടെ സംഭവിക്കാന്‍ പോകുന്ന മാര്‍മ്മികരഹസ്യങ്ങള്‍ ജനം അറിയണമല്ലോ. എല്ലായ്പോഴും പ്രാര്‍ത്ഥനകള്‍ക്കു മറുപടി നല്‍കുന്നതിന് അവന്‍ പിതാവിനു നന്ദി കരേറ്റി. പാപം അവരെ വേര്‍പിരിച്ചില്ല, അവര്‍ക്കിടയില്‍ ഒരു വേലിക്കെട്ടും ഉയര്‍ന്നില്ല. സ്വന്തഹിതം നിറവേറണമെന്ന പിടിവാശിയോ, സ്വന്തം പുകഴ്ചയ്ക്കായുള്ള താത്പര്യമോ, ശക്തിപ്രകടനത്തിനുള്ള ഉദ്ദേശ്യമോ പുത്രനില്ലായിരുന്നു. പിതാവിന്റെ സമ്പൂര്‍ണ്ണത പുത്രനില്‍ പ്രവര്‍ത്തിക്കുന്നു. അവന്റെ പിതൃനിര്‍വിശേഷമായ ഹിതം ലാസറിനെ മരണത്തില്‍നിന്ന് എഴുന്നേല്പിച്ചു. യേശു ഇതെല്ലാം നേരത്തെത്തന്നെ ജനത്തിനു മുമ്പില്‍ ഏറ്റുപറഞ്ഞു. അതിനാല്‍, പിതാവു പുത്രനെ അയച്ചതാണെന്നു ജനക്കൂട്ടത്തിനു ഗ്രഹിക്കാനാവുമല്ലോ. അങ്ങനെ ലാസറിന്റെ ഉയിര്‍പ്പ് പിതാവിന്റെ മഹത്വമായിത്തീര്‍ന്നു - ത്രിത്വത്തിന്റെ ഐക്യതയുടെ അത്ഭുതകരമായ ഒരടയാളം. യോഹന്നാന്‍ 11:43-44 പിതാവിനു മഹത്വം കൊടുത്തിട്ടു "ലാസറേ, പുറത്തുവരിക"യെന്നു യേശു വിളിച്ചയുടനടി, മരിച്ചവന്‍ കേട്ടു (മരിച്ചവര്‍ സാധാരണയായി യാതൊന്നും കേള്‍ക്കാതിരിക്കുമ്പോള്‍). മരണത്തില്‍ മനുഷ്യന്റെ വ്യക്തിത്വം നശിക്കുന്നില്ല. വിശ്വാസികളുടെ പേരുകള്‍ സ്വര്‍ഗ്ഗത്തില്‍ എഴുതിയിരിക്കുന്നു. സ്രഷ്ടാവിന്റെ വിളി, വിടുവിക്കുന്നവന്റെ ശബ്ദം, ജീവദായകമായ ആത്മാവിന്റെ ഉത്തേജനം എന്നിവ മരണത്തിന്റെ അഗാധതലങ്ങള്‍ തുളച്ചു ചെല്ലുന്നു. ആദിയില്‍ ഇരുളിന്മേല്‍ പരിശുദ്ധാത്മാവു പൊരുന്നിരുന്നതുപോലെ, ശൂന്യതയില്‍നിന്നുള്ള സൃഷ്ടിപരമായ നിര്‍ദ്ദേശം. യേശുവിന്റെ ശബ്ദം കേട്ട് അനുസരിക്കുന്ന പതിവു ലാസറിനുണ്ടായിരുന്നു. ശവക്കുഴിയിലും അവനതു കേട്ടു വിശ്വാസത്താല്‍ അനുസരിച്ചു. ക്രിസ്തുവിന്റെ ജീവിതപ്രമാണം അവനിലേക്ക് ഒഴുകി; അവന്റെ ഹൃദയം സ്പന്ദിക്കാന്‍ തുടങ്ങി, അവന്റെ കണ്ണുകള്‍ തുറന്നു, അവയവങ്ങള്‍ ചലിച്ചു. അടുത്തതായി, അത്ഭുതത്തിന്റെ രണ്ടാം ഘട്ടം നടന്നു. ലാസറിനെ തുണികൊണ്ടു വരിഞ്ഞുമുറുക്കിയിരുന്നല്ലോ. സമാധിയിലായിരിക്കുന്ന പുഴുപോലെയായിരുന്നു അവന്‍ - ഒന്നും അനുഭവിക്കാന്‍ കഴിവില്ലാത്തവന്‍. തുണി പൊതിഞ്ഞ കൈകള്‍ അനക്കുന്നതിനോ മുഖത്തെ റൂമാല്‍ മാറ്റുന്നതിനോ അവനു കഴിഞ്ഞില്ല. അതിനാല്‍ അവ അഴിച്ചുമാറ്റാന്‍ യേശു കല്പിച്ചു. ലാസറിന്റെ വിളറിയ മുഖം കണ്ട് എല്ലാവരും സ്തബ്ധരായി. കെട്ടുകളുണ്ടായിട്ടും അവന്‍ നടന്നു. യേശുവിന്റെ അടുത്തേക്കു നടന്ന അവനെ എല്ലാവരും തുറിച്ചുനോക്കി. ആള്‍ക്കൂട്ടത്തിനിടയിലൂടെ ലാസര്‍ വീട്ടിലേക്കു നടന്നു. അവിടെയുണ്ടായിരുന്നവര്‍ യേശുവിന്റെ മുന്നില്‍ വണങ്ങുന്നതിനെക്കുറിച്ചോ ആനന്ദ ക്കണ്ണുനീരിനെപ്പറ്റിയോ പരസ്പരാശ്ളേഷത്തെക്കുറിച്ചോ യോഹന്നാന്‍ യാതൊന്നും പറയുന്നില്ല. ഈ എഴുന്നേല്പിക്കലിനെ വിശ്വാസികളുടെ ഉദ്പ്രാപണത്തോടു (യേശുവിന്റെ രണ്ടാംവരവില്‍) താരതമ്യം ചെയ്യുന്നുമില്ല. ഇതിനെല്ലാം രണ്ടാംകിട പ്രാധാന്യതയേ ഉള്ളൂ. നാം വിശ്വസിച്ചു നിത്യജീവന്‍ പ്രാപിക്കേണ്ടതിന്, ജീവദാതാവായ യേശുവിന്റെ ചിത്രം യോഹന്നാന്‍ നമുക്കു മുന്നില്‍ വരച്ചുകാട്ടുന്നു. ജനക്കൂട്ടത്തിനിടയില്‍ സുവിശേഷ കനായ യോഹന്നാനുണ്ടായിരുന്നു. വിശ്വാസത്താല്‍ പുത്രനില്‍ ദൈവമഹത്വം അവന്‍ കണ്ടു. അവന്‍ ക്രിസ്തുവിന്റെ ശബ്ദം കേട്ട് അവന്റെ ശക്തിക്കു വശംവദനായതാണു കാരണം. ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ താങ്കള്‍ മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ടോ? പ്രാര്‍ത്ഥന: പ്രിയ കര്‍ത്താവായ യേശുവേ, നിന്റെ പിതാവിന്റെ നാമത്തില്‍ ലാസറിനെ ഉയിര്‍പ്പിച്ചതിനു നന്ദി. ഞങ്ങളിലുള്ള നിന്റെ ജീവനായി നന്ദി. വിശ്വാസത്താല്‍ ഞങ്ങള്‍ നിന്നോടുകൂടെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. ഞങ്ങളുടെ ജാതികളുടെയിടയില്‍നിന്നു മരിച്ചവരെ എഴുന്നേല്പിക്കണമേ, അങ്ങനെ അവിശ്വാസികള്‍ നിന്നില്‍ വിശ്വസിക്കുകയും നിന്നോടുള്ള ഐക്യത്തില്‍ അവര്‍ നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യുമല്ലോ. ചോദ്യം:
|